തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവിൽ തുടർനടപടികൾക്കുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കേന്ദ്ര വിജ്ഞാപനവും ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങളും സർക്കാരിന് ഇന്നലെ ലഭിച്ചിരുന്നു.
ഉത്തരവിറങ്ങിയാൽ പൊലീസ് നടപടികൾ സംബന്ധിച്ച് ഡി ജി പി സർക്കുലർ ഇറക്കും. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ സീൽ ചെയ്യുന്നതടക്കമുള്ള നടപടികൾ ഉടൻ ആരംഭിച്ചേക്കും. നിരോധനവുമായി ബന്ധപ്പെട്ടുള്ള തുടർനടപടികളെക്കുറിച്ച് മുഖ്യമന്ത്രി വിളിച്ച കളക്ടർ, എസ് പി തല യോഗവും ചർച്ച ചെയ്യും. സംസ്ഥാനത്ത് സുരക്ഷ തുടരും.
അതേസമയം, അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കരുനാഗപ്പള്ളി ആദിനാട് മാതേരയ്യത്ത് വീട്ടിൽ അബ്ദുൾ സത്താറിനെ ഇന്ന് കൊച്ചിയിലെ എൻ ഐ എ കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിച്ചിരുന്നു. യു എ പി എ, വിവിധ മത വിഭാഗങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാണ് അബ്ദുൾ സത്താറിനെതിരെ ചുമത്തിയിട്ടുള്ളത്.
ഇന്നലെ പുതിയകാവിലുള്ള പി എഫ് ഐ ഡിവിഷണൽ ഓഫീസിൽ നിന്നാണ് അബ്ദുൾ സത്താറിനെ കസ്റ്റഡിയിൽ എടുത്തത്. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം അംഗീകരിക്കുന്നതായും സംഘടന പിരിച്ചു വിട്ടതായും അബ്ദുൾ സത്താർ ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |