നഷ്ടപരിഹാരം നൽകിയത് ഹൈക്കോടതി ഉത്തരവിനെ തുടർന്ന്
പണം സി.പി.ഒ രജിതയിൽ നിന്നും സർക്കാർ ഈടാക്കും
തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പൊലീസിന്റെ അപമാനത്തിനിരയായ എട്ട് വയസുകാരിക്ക് സർക്കാർ നഷ്ടപരിഹാരം നൽകി. ഹൈക്കോടതി നിർദ്ദേശിച്ച നഷ്ടപരിഹാര തുകയായ 1,75,000രൂപ കുട്ടിയുടേയും അച്ഛൻ ജയചന്ദ്രന്റേയും സംയുക്ത അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു.കുട്ടിയ്ക്ക് പ്രായപൂർത്തിയായ ശേഷമേ പണം പിൻവലിക്കാനാകൂ.പണം കുട്ടിയെ അപമാനിച്ച സിവിൽ പൊലീസ് ഓഫീസർ രജിതയിൽ നിന്നും ഈടാക്കും.കഴിഞ്ഞ ഡിസംബർ 22നാണ് എട്ട് വയസുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം സർക്കാർ നൽകണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കണമെന്നും പെൺകുട്ടിയോടും പിതാവിനോടും മോശമായി പെരുമാറിയ ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിനിറുത്തണമെന്നും സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചിരുന്നു.പെൺകുട്ടിയുടെ അച്ഛൻ ജയചന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവായത്.
2021 ഓഗസ്റ്റ് 27ന് ആയിരുന്നു സംഭവം.മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ചാണ് അച്ഛനെയും മകളെയും ഉദ്യോഗസ്ഥ നടുറോഡിൽ പരിശോധനയ്ക്ക് വിധേയരാക്കിയത്.ഒടുവിൽ പൊലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗിൽ നിന്ന് മൊബൈൽ ലഭിച്ചു. എന്നിട്ടും പൊലീസ് ഉദ്യോഗസ്ഥ മോശമായി പെരുമാറിയതോടെയാണ് പരാതിയുമായി ജയചന്ദ്രൻ രംഗത്തെത്തിയത്. ഇത് കുട്ടിയെ മാനസികമായി തളർത്തിയെന്ന് ചൂണ്ടിക്കാട്ടി 50ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹർജി ഫയൽ ചെയ്തത്.
ഇത്തരം കേസുകളിൽ നഷ്ടപരിഹാരം നൽകുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന സർക്കാർ വാദം തള്ളിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |