തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ പാരിസ്ഥിതിക, സാമൂഹിക ആഘാതങ്ങളെക്കുറിച്ചുള്ള ആശങ്ക ദൂരീകരിക്കണമെന്ന് സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പരാമർശം. സർക്കാരിന്റെ ചില വീഴ്ചകളും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സിൽവർലൈൻ പദ്ധതിക്കുവേണ്ടിയുള്ള സർവേ ഭൂമി നഷ്ടപ്പെടുന്നവരുടെ വൻപ്രതിഷേധത്തിന് കാരണമായി. ജനങ്ങളെ വിശ്വാസത്തിലെടുത്ത് നടപ്പാക്കേണ്ട പദ്ധതി സർക്കാരിന് എതിരാകാതെ കരുതലോടെ നടപ്പാക്കാൻ ശ്രമിക്കണം.
ദേശീയതലത്തിൽ യു.എ.പി.എ നിയമത്തെ ഇടതുപക്ഷം എതിർക്കുമ്പോഴും സംസ്ഥാനത്ത് അപൂർവമായെങ്കിലും അത് പ്രയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഇത്തരം പ്രതിലോമ നിയമങ്ങൾക്കെതിരെ ശബ്ദമുയർത്താനുള്ള ഇടതുപക്ഷത്തിന്റെ ധാർമ്മികാവകാശമാണ് ചോദ്യം ചെയ്യപ്പെടുന്നത്. മാവോയിസ്റ്റ് വേട്ടയുടെ പേരിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങളും കൊലയും വിമർശനം ക്ഷണിച്ചുവരുത്തി.
പാലക്കാട്ട് മഞ്ചിക്കണ്ടത്തെ മാവോയിസ്റ്റ് വേട്ട ഒച്ചപ്പാടുണ്ടാക്കി. പാർട്ടി നേതാക്കൾ സ്ഥലം സന്ദർശിച്ച് മജിസ്റ്റീരിയൽ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. മാവോയിസ്റ്റ് ലഘുലേഖ കൈവശം വച്ചതിന് കോഴിക്കോട് പന്തീരാങ്കാവിൽ അലൻ, താഹ എന്നിവരെ യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്തു. രണ്ട് സംഭവങ്ങളിലും സർക്കാരിനുണ്ടായ ഇടതുപക്ഷ വ്യതിയാനം സി.പി.ഐ ചൂണ്ടിക്കാട്ടിയെന്നും റിപ്പോർട്ടിലുണ്ട്.
പൊലീസിന് ചില്ലറ ദോഷം
ലഹരി മരുന്നുകളുടെ വ്യാപനം, സാമൂഹ്യവിരുദ്ധരുമായും തട്ടിപ്പുകാരുമായുമുള്ള വഴിവിട്ട ബന്ധം എന്നിവയെല്ലാം പൊലീസിന്റെ നേട്ടങ്ങളിൽ കരിനിഴൽ വീഴ്ത്തുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. ഇത്തരം വീഴ്ചകൾ പരിഹരിച്ച് ജനകീയ പൊലീസാവണം.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ തീരവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഉത്കണ്ഠ അവഗണിക്കാവുന്നതല്ല. ജനങ്ങൾക്ക് പ്രത്യാശയും പ്രചോദനവുമേകാൻ സർക്കാരിനാകണം. തുടർന്നും ഭരണമുറപ്പാക്കേണ്ടത് പ്രധാന ദൗത്യമാണ്.
കൂടുതൽ അംഗങ്ങൾ കൊല്ലത്ത്
സി.പി.ഐയ്ക്ക് ഏറ്റവും കൂടുതൽ അംഗസംഖ്യ കൊല്ലത്ത്- 34,998 പേർ. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം- 23,686. മൂന്നാംസ്ഥാനത്ത് തൃശൂർ- 19,829. ആലപ്പുഴയിൽ 19,842. ഏറ്റവും കുറവ് വയനാട്ടിൽ- 2,623 പേർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |