ന്യൂഡൽഹി: സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് യു.എസിലെ ഫെഡറൽ ബ്യൂറോ ഒഫ് ഇൻവസ്റ്റിഗേഷനിൽ നിന്നുള്ള രഹസ്യവിവരത്തെ തുടർന്ന് 115 കേന്ദ്രങ്ങളിൽ സി.ബി.ഐ നടത്തിയ പരിശോധനയിൽ 16 പേർ അറസ്റ്റിൽ. 'ഓപ്പറേഷൻ ചക്ര" എന്ന പേരിൽ
രാജ്യത്തുടനീളം 115 സ്ഥലങ്ങളിലാണ് സി.ബി.ഐയും സംസ്ഥാന പൊലീസും പരിശോധന നടത്തിയത്.
രാജസ്ഥാനിൽ നിന്ന് 1.8 കോടി രൂപയും 1.5 കിലോ സ്വർണവും കണ്ടെത്തി. 11 കേസുകൾ രജിസ്റ്റർ ചെയ്തു. സി.ബി.ഐ 87 സ്ഥലങ്ങളിലും സംസ്ഥാന സേനകൾ 28 കേന്ദ്രങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. പൂനെ, അഹമ്മദാബാദ് എന്നീ സ്ഥലങ്ങളിലെ രണ്ട് അനധികൃത കാൾ സെന്ററുകളും സി.ബി.ഐയുടെ സൈബർ ക്രൈം വിഭാഗം കണ്ടെത്തി. കർണ്ണാടകയിൽ 1.89 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. മൊബൈലുകളും ലാപ്പ്ടോപ്പുകളുമടക്കമുള്ള ഡിജിറ്റൽ തെളിവുകളും കണ്ടെത്തി.
ഇന്ത്യയിലെ ചില കാൾ സെന്ററുകൾ യു.എസ് പൗരന്മാരെ പണമിടപാടുകളുടെ പേരിൽ വഞ്ചിക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് എഫ്.ബി.ഐ ഇന്റർപോളിന് പരാതി നൽകിയിരുന്നു. റെയ്ഡിന് കനേഡിയൻ, ആസ്ട്രേലിയൻ പൊലീസ് സേനകളുടെ പിന്തുണയുമുണ്ടായിരുന്നു. 18ന് ഡൽഹിയിൽ നടക്കുന്ന ഇന്റർപോൾ കോൺഫ്രൻസിന്റെ പശ്ചാത്തലത്തിൽ പരിശോധനയ്‌ക്ക് വലിയ പ്രധാന്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |