കൊച്ചി: മെട്രോ സ്റ്റേഷനിൽ കടന്നുകയറി കോച്ചിൽ ചിത്രലിഖിതങ്ങളെഴുതിയതിന് പിടിയിലായ ഇറ്റലിക്കാരെ ചോദ്യം ചെയ്യാൻ കൊച്ചി മെട്രോ പൊലീസ് അഹമ്മദാബാദിലെത്തി.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഇറ്റലിക്കാരായ നാലുപേർ അഹമ്മദാബാദ് അപ്പാരൽ പാർക്ക് മെട്രോ സ്റ്റേഷനിൽ കയറിൽ ഒരു കോച്ചിൽ 'ടി.എ.എസ്' എന്ന് സ്പ്രേ പെയിന്റാൽ എഴുതിയത്. ഇവരോ ഇവരുടെ സംഘമോ ആകും കൊച്ചിയിലും ലിഖിതങ്ങൾ എഴുതിയതെന്നാണ് നിഗമനം.
അന്താരാഷ്ട്രതലത്തിൽ തന്നെ വിനോദത്തിനായി സുരക്ഷാ സംവിധാനങ്ങളെ വെട്ടിച്ച് ട്രെയിനുകളിലും മെട്രോകളിലും ചിത്രലിഖിതങ്ങൾ വരയ്ക്കുന്ന കലാകാരന്മാരുടെ സംഘങ്ങളായ റെയിൽ ഗൂൺസിന്റെ ഭാഗമാണ് ഇവരുമെന്നാണ് കരുതുന്നത്.
'ഫസ്റ്റ് ബ്ളാസ്റ്റ് ഇൻ കൊച്ചി' എന്നാണ് മേയിൽ കൊച്ചി മെട്രോയുടെ ആലുവ മുട്ടം യാർഡിൽ ഒളിച്ചുകയറി പമ്പ എന്ന ട്രെയിനിന്റെ രണ്ട് കോച്ചുകളിൽ എഴുതിയത്. തീവ്രവാദ ഭീഷണിയെന്ന രീതിയിലാണ് ആദ്യം അന്വേഷണം മുന്നോട്ടുപോയത്.
ഇതിന് പിന്നിലുള്ളവരെക്കുറിച്ച് പൊലീസിന് ഒരു സൂചനയും ലഭിച്ചില്ല. തൊട്ടു മുമ്പ് ബംഗളുരു, ചെന്നൈ മെട്രോകളിലും സമാനസംഭവമുണ്ടായതിന്റെ ചുവടുപിടിച്ചായിരുന്നു അന്വേഷണം. ലക്ഷക്കണക്കിന് ഫോൺ കോളുകൾ പരിശോധിച്ചെങ്കിലും അന്വേഷണം വഴിമുട്ടി നിൽക്കുകയായിരുന്നു.
അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ദുബായിൽ നിന്നാണ് വിസിറ്റിംഗ് വിസയിൽ സംഘം ഇന്ത്യയിലെത്തിയത്. ബുധനാഴ്ച അഹമ്മദാബാദിൽ എത്തും മുമ്പ് മുംബയിലും ഇവർ ചെന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |