രാജ രാജ ചോളൻ ഹിന്ദു രാജാവ് ആയിരുന്നില്ലെന്ന സംവിധായകൻ വെട്രിമാരന്റെ പ്രസ്‌താവന വിവാദമായിരുന്നു. ഇപ്പോഴിതാ വെട്രിമാരന് പിന്തുണയുമായെത്തിയിരിക്കുകയാണ് നടൻ കമലഹാസൻ. രാജ രാജ ചോളന്റെ കാലത്ത് ഹിന്ദുമതം ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
'രാജ രാജ ചോളന്റെ കാലത്ത് 'ഹിന്ദു മതം' എന്നൊരു പേരില്ലായിരുന്നു. വൈനവം, ശിവം, സമാനം എന്നിവ ഉണ്ടായിരുന്നു. അവരെ പൊതുവായി വിളിക്കാനായി ബ്രിട്ടീഷുകാരാണ് ഹിന്ദു എന്ന പദം ഉപയോഗിച്ചത്. അവർ തുത്തുക്കുടിയെ തൂത്തുക്കൊറിൻ ആക്കി മാറ്റിയതിന് സമാനമാണ് ഇത്.'- കമലഹാസൻ പ്രതികരിച്ചു.
ഒരു പരിപാടിയ്‌ക്കിടെയായിരുന്നു വെട്രിമാരന്റെ വിവാദ പ്രസ്താവന.'രാജ രാജ ചൊളൻ ഹിന്ദുവല്ലായിരുന്നു. പക്ഷേ അവർ (ബി ജെ പി) നമ്മുടെ വ്യക്തിത്വം മോഷ്ടിക്കാൻ ശ്രമിക്കുകയാണ്, ഇതിനോടകം തിരുവള്ളുവരെ കാവിവൽക്കരിക്കാൻ ശ്രമിച്ചു. ഇത് ഒരിക്കലും അനുവദിക്കരുത്'- എന്നായിരുന്നു വെട്രിമാരൻ പറഞ്ഞത്. പൊന്നിയിൻ സെൽവൻ റിലീസ് ചെയ്തതിന് പിന്നാലെയായിരുന്നു പരാമർശം.
രാജ രാജ ചോളൻ ഹിന്ദു രാജാവായിരുന്നുവെന്ന് ബി ജെ പി നേതാവ് എച്ച് രാജ പ്രതികരിച്ചിരുന്നു. അദ്ദേഹം വെട്രിമാരനെ വെല്ലുവിളിക്കുകയും ചെയ്തു. 'എനിക്ക് വെട്രിമാരനെപ്പോലെ ചരിത്രപരിജ്ഞാനമില്ല, പക്ഷേ രാജ രാജ ചോളൻ നിർമ്മിച്ച പള്ളികളും മസ്ജിദുകളും അദ്ദേഹം ചൂണ്ടിക്കാണിക്കട്ടെ. രാജ രാജ ചോളൻ സ്വയം ശിവപാദ ശേഖരൻ എന്ന് വിളിച്ചിരുന്നു. അപ്പോൾ അദ്ദേഹം ഹിന്ദുവായിരുന്നില്ലേ?'- എന്നായിരുന്നു നേതാവിന്റെ ചോദ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |