തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയുടെ വിവിധ പഠന ബോർഡുകളിലെ അയോഗ്യരെ ഒഴിവാക്കി പുതിയ പട്ടിക നൽകാൻ വൈസ്ചാൻസലർ ഗോപിനാഥ് രവീന്ദ്രനോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദ്ദേശിച്ചു. വിഷയ വിദഗ്ദ്ധരെ തഴഞ്ഞ് വ്യത്യസ്ത വിഷയങ്ങളിലുള്ളവരെ ബോർഡുകളിൽ ഉൾപ്പെടുത്തിയത് തിരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഗവർണർ അറിയാതെ 72 ബോർഡ് ഒഫ് സ്റ്റഡീസ് സ്വന്തം നിലയിൽ സർവകലാശാല പുനഃസംഘടിപ്പിച്ചത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. പിന്നാലെ
സർവകലാശാല തന്നിഷ്‌ട പ്രകാരം പുനഃസംഘടിപ്പിച്ച 72 ബോർഡ് ഒഫ് സ്റ്റഡീസിനും
ഗവർണർ അംഗീകാരം നിഷേധിച്ചു. അടിസ്ഥാന യോഗ്യതയില്ലാത്ത 68 പേരെ പഠന ബോർഡുകളിൽ ഉൾപ്പെടുത്തിയെന്ന് കണ്ടെത്തി.
ഒരു മന്ത്റിയുടെ പേഴ്സണൽ സ്റ്റാഫ് അംഗവും പാർട്ടി പത്രത്തിലെ ഉദ്യോഗസ്ഥരും ചില പഠന ബോർഡുകളിൽ ഉൾപ്പെട്ടു. യോഗ്യതയുള്ള നൂറുകണക്കിന് സീനിയർ അദ്ധ്യാപകരെ ഒഴിവാക്കിയാണ് അവരെ ഉൾപ്പെടുത്തിയത്. ഹൈക്കോടതി റദ്ദാക്കിയ ശേഷവും ഇതേ അംഗങ്ങളെ പഠനബോർഡുകളിലേക്ക് നാമനിർദ്ദേശം ചെയ്യണമെന്ന് ഗവർണറോട് വി.സി ആവശ്യപ്പെട്ടു. ഈ ലിസ്റ്റ് തിരിച്ചയച്ച് യോഗ്യരായവരെ നിർദ്ദേശിക്കാൻ വി.സിയോട് ആവശ്യപ്പെടുകയായിരുന്നു.
ഒരു വർഷമായി സർവകലാശാലയിൽ ബോർഡ് ഒഫ് സ്റ്റഡീസില്ല. കോഴ്സുകളുടെ സിലബസുകളും പാഠപുസ്തകങ്ങളും തയ്യാറാക്കുക, ചോദ്യപേപ്പർ തയ്യാറാക്കേണ്ടവരുടെ പാനൽ അംഗീകരിക്കുക തുടങ്ങിയ ചുമതലകളുള്ള ബോർഡിൽ സർക്കാർ, എയ്ഡഡ് കോളേജുകളിലെ മുതിർന്ന അദ്ധ്യാപകരെ ഒഴിവാക്കി യു.ജി.സി യോഗ്യതകളില്ലാത്ത സ്വാശ്രയ കോളേജ് അദ്ധ്യാപകരെയും കരാർ അദ്ധ്യാപകരെയുമൊക്കെ തിരുകിക്കയറ്റി. അയോഗ്യരുടെ ബയോഡേറ്റ ഗവർണർ പരിശോധിച്ചാൽ നാമനിർദ്ദേശം ചെയ്യാനിടയില്ലാത്തതിനാലാണ് ഇല്ലാത്ത അധികാരം വാഴ്സിറ്റി പ്രയോഗിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |