നഷ്‌ടപരിഹാരം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കില്ല
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസപ്പെടുത്തിയുള്ള ലത്തീൻ അതിരൂപതാ സമരം മൂലമുണ്ടായ നഷ്‌ടക്കണക്കിന്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെ അദാനി ഗ്രൂപ്പിനെ ചർച്ചയ്‌ക്ക് ക്ഷണിച്ച് സർക്കാർ. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലുമായി അദാനി പോർട്സ് സി.ഇ.ഒ രാജേഷ് ഝാ വ്യാഴാഴ്ച ചർച്ച നടത്തും.
സമരത്തിന്റെ പശ്ചാത്തലത്തിൽ പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നതാകും പ്രധാന ചർച്ച. കാര്യങ്ങൾ സർക്കാർ തീരുമാനിക്കട്ടെയെന്നും ലത്തീൻ അതിരൂപതയുമായുളള തർക്കത്തിൽ ഇടപെടേണ്ടയെന്നുമാണ് തന്റെ ഉദ്യോഗസ്ഥർക്ക് ഗൗതം അദാനിയുടെ നിർദ്ദേശം. സമരക്കാരെ പിണക്കാതെ കോടതി വഴിയും ചർച്ചയിലൂടെയുമുള്ള സമവായ സാദ്ധ്യതയാകും സർക്കാർ തേടുക.
അദാനിയുടെ നഷ്‌ടക്കണക്കിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് തുറമുഖ വകുപ്പിന്റെ നിലപാട്. കരാർ പ്രകാരം 2019ൽ തുറമുഖത്തിന്റെ പണി തീരേണ്ടതായിരുന്നുവെന്ന് മന്ത്രി ദേവർകോവിൽ പറഞ്ഞു. കരാർ ലംഘനം കാണിച്ച് അദാനിയും സർക്കാരും നൽകിയ പരാതികൾ ആർബിട്രേഷന്റെ പരിഗണനയിലാണ്. ഇതിനിടെയാണ്, വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് (വിസിൽ) നഷ്‌ടപരിഹാരം ലത്തീൻ അതിരൂപതയിൽ നിന്നും ഈടാക്കണമെന്ന ശുപാർശ സർക്കാരിന് നൽകിയത്.
സമരങ്ങളിലുണ്ടാകുന്ന നഷ്‌ടം രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഈടാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം വിഴിഞ്ഞം സമരത്തിലും ബാധകമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ കടുത്ത അമർഷത്തിലാണ് രൂപത. എരിതീയിൽ എണ്ണയൊഴിക്കുന്ന വിസിൽ ശുപാർശയിൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് സർക്കാർ.
മുഖ്യമന്ത്രി
ഇടപെട്ടേക്കും
വിദേശ പര്യടനം കഴിഞ്ഞെത്തുന്ന മുഖ്യമന്ത്രി വിഴിഞ്ഞം വിഷയത്തിൽ ഇടപെട്ടേക്കാമെന്നാണ് അദ്ദേഹവുമായി അടുപ്പമുളളവർ പറയുന്നത്. തീരശോഷണം പഠിക്കുന്ന വിദഗ്ദ്ധ സമിതിക്കുള്ള ടേംസ് ഓഫ് റഫറൻസ് പ്രസിദ്ധീകരിക്കും. ഇതിൽ സമരക്കാരുടെ ആവശ്യങ്ങളും ഉൾപ്പെടുത്താനാണ് സർക്കാർ ശ്രമം.
'അദാനി പോർട്‌സിന്റെ ആശങ്ക പരിഹരിക്കുന്നതിനാണ് ചർച്ച. പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
-അഹമ്മദ് ദേവർകോവിൽ,
തുറമുഖ വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |