കോഴിക്കോട്: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെയും ഡയറക്ടറേറ്റിന്റെയും അനാസ്ഥയ്ക്കെതിരെ സൂചനാ സമരം നടത്തി. പട്ടികജാതിവർഗ സംരക്ഷണ സമിതിയുടെയും പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈസ്റ്റ്ഹിൽ പ്രീ എക്‌സാമിനേഷൻ പരിശീലനകേന്ദ്രത്തിലെ വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ കമ്പ്യൂട്ടർ ലാബ് സൗകര്യം ലഭ്യമാക്കുക, നിലച്ചുപോയ കമ്പ്യൂട്ടർ കോഴ്‌സുകൾ പുന:രാരംഭിക്കുക, ശുചിമുറികളുടെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പരിശീലന കേന്ദ്രത്തിനുമുന്നിൽ സൂചനാസമരം നടത്തി. സമരം പട്ടികജാതിവർഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ ഉൽഘാടനം ചെയ്തു.
പട്ടികവിഭാഗത്തിലെ തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് ജോലി ലഭിക്കുന്നതിനും മത്സര പരീക്ഷകളിൽ ഉന്നതവിജയം കണ്ടെത്തുന്നതിനും വേണ്ടി സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ കീഴിലെ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലുള്ള ഈസ്റ്റ്ഹില്ലിൽ പ്രവർത്തിക്കുന്ന പ്രീ എക്‌സാമനേഷൻ ട്രെയിനിംഗ് സെന്ററിൽ നടത്തിവരുന്ന രണ്ട് വർഷത്തെ സ്റ്റെനോഗ്രാഫി കോഴ്‌സ് തുടങ്ങി ഒരു വർഷം പിന്നിട്ടിട്ടും പ്രാക്ടിക്കൽ പരിശീലനത്തിന് കമ്പ്യൂട്ടർ ഇല്ലാതെ വിദ്യാർത്ഥികളുടെ തുടർപഠനം വഴി മുട്ടിയിരിക്കുകയാണ്. പരീക്ഷയ്ക്ക് എഴുതേണ്ട ആറ് പേപ്പറുകളിൽ ഒന്നായ കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ് എഴുതാൻ കമ്പ്യൂട്ടറിലെ പരിശീലനം അനിവാര്യമായിരിക്കെ പരിശീലന കേന്ദ്രം വഴി അധികൃതർ ഡയറക്ടറേറ്റിന് നിരവധി തവണ അറിയിപ്പുകളും കത്തുകളും അയച്ചുവെങ്കിലും നാളിതുവരെ പ്രശ്‌നപരിഹാരമായിട്ടില്ല.
ഡിസംബറിൽ ആരംഭിക്കുന്ന പരീക്ഷയ്ക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിനായി കമ്പ്യൂട്ടർ ലാബിന്റെ പ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചില്ലെങ്കിൽ കളക്ട്രേറ്റ് കേന്ദ്രീകരിച്ച് അനിശ്ചിതകാല പ്രക്ഷോഭം പരിപാടികൾ ആരംഭിക്കുമെന്ന് സതീഷ് പാറന്നൂർ പറഞ്ഞു.
യോഗത്തിൽ പി.ഇ.ആർ. സി വിദ്യാർത്ഥി സമരസമിതി ജനറൽ കൺവീനർ അക്ഷര അദ്ധ്യക്ഷത വഹിച്ചു. ശ്രീമോൾ സി.കെ. രേതുൽ, അനഘ, കെ. ദേവയാനി, പി.സിദ്ധാർത്ഥൻ, ഉണ്ണികൃഷ്ണൻ പൊറ്റപ്പടി, രമേശൻ രാമനാട്ടുകര തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |