■പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി ■ ഡിസംബർ എട്ടിന് ഹാജരാകണം
തിരുവനന്തപുരം: കൊവിഡ് കാലത്ത് ചട്ടങ്ങൾ ലംഘിച്ച് ഉയർന്ന വിലയ്ക്ക് പി.പി.ഇ കിറ്റും ഗ്ലൗസും അനുബന്ധ ഉപകരണങ്ങളും വാങ്ങിയത് അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള കേസിൽ, മുൻ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ അടക്കം 9 പേർക്ക് ലോകായുക്തയുടെ നോട്ടീസ്. പ്രാഥമികാന്വേഷണത്തിൽ, കേസിൽ കഴമ്പുണ്ടെന്ന നിഗമനത്തിലെത്തിയാണ്
നടപടി. ഡിസംബർ എട്ടിന് ഹാജരായി വിശദീകരണം നൽകാൻ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
കെ.കെ. ശൈലജയ്ക്ക് പുറമേ മുൻ ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, മെഡിക്കൽ സർവീസ് കോർപ്പറേഷൻ മുൻ എം.ഡി എ.ആർ. അജയകുമാർ, നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ ഡോ. രത്തൻ യു. ഖേൽക്കർ, സാൻ ഫാർമസി ഉടമ സന്തോഷ് ലോഖറേ, ട്രിച്ചൂർ സർജിക്കൽസ് ഉടമ മൻസൂർ അലി, അഗ്രതാ എ. വൺ ഉടമ പർവ്വീൺ പ്രകാരർ, ആൻഡിയ ട്രേഡേഴ്സ് ഉടമ പി.എ. ആനയിൽ വർഗ്ഗീസ് എന്നിവർക്കാണ് നോട്ടീസ്. മറ്റ് നാല് എതിർ കക്ഷികളായ ആരോഗ്യ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ. എൻ. ഖൊബ്രഗഡേ, മെഡിക്കൽ മിഷൻ കോർപ്പറേഷൻ മുൻ എം.ഡിമാരായ ബാലമുരളി, ഡോ. ദിലീപ് കുമാർ, ഡോ. നവജ്യോത് ഖോസ എന്നിവർക്ക് പ്രാരംഭാന്വേഷണത്തിന് മുൻപേ ലോകായുക്ത നോട്ടീസ് നൽകിയിരുന്നു.
പി.പി. കിറ്റ് ഗ്ലൗസ്, ഇൻഫ്റാറെഡ് തെർമോ മീറ്റർ അടക്കമുളള ഉപകരണങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകാൻ പല സ്ഥാപനങ്ങളും തയ്യാറായിട്ടും, മൂന്നിരട്ടി വിലയ്ക്ക് ഇവ ചില പ്രത്യേക കമ്പനികളിൽ നിന്ന് വാങ്ങിയെന്നായിരുന്നു ഹർജിയിലെ ആരോപണം യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ്. നായരാണ് പരാതിക്കാരി. ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുൻപ് ഒരു സ്വകാര്യ കമ്പനിക്ക് ഒൻപത് കോടി രൂപ നൽകിയതടക്കം വൻ അഴിമതി നടന്നതായും ഹർജിയിൽ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |