ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ഡൽഹി സർവകലാശാല മുൻ അദ്ധ്യാപകൻ പ്രൊഫ. ജി.എൻ. സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി മരവിപ്പിച്ചു. പ്രതിക്കെതിരായ ഗുരുതര കുറ്റങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിൽ ഹൈക്കോടതി പിഴവുവരുത്തിയെന്ന് ജസ്റ്റിസുമാരായ എം. ആർ. ഷാ, ബേലാ എം. ത്രിവേദി എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് പിന്നിലുള്ള തലച്ചോർ അപകടകരമാണെന്ന് ശാരീരിരിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് സായിബാബയ്‌ക്ക് വീട്ടുതടങ്കൽ അനുവദിക്കണമെന്ന ആവശ്യം തള്ളിയ കോടതി ചൂണ്ടിക്കാട്ടി. കേസിൽ ഡിസംബർ എട്ടിന് വിശദമായി വാദം കേൾക്കും.
സമൂഹ താത്‌പര്യത്തിനും ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായ കുറ്റകൃത്യങ്ങൾ വളരെ ഗുരുതരമാണെന്ന് കോടതി പറഞ്ഞു. ഇതു സംബന്ധിച്ച തെളിവുകൾ പരിഗണിച്ച് വിചാരണക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവരെ വെറുതെ വിടുമ്പോൾ എല്ലാ വിശദാംശങ്ങളും ഹൈക്കോടതി പരിഗണിക്കണമായിരുന്നു. നടപടിക്രമം പാലിക്കാതെ യു.എ.പി.എ ചുമത്തിയ ശിക്ഷാവിധിക്കു സാധുതയില്ലെന്നായിരുന്നു ഹൈക്കോടതി വിധി. തെളിവുകൾ പരിഗണിക്കാതെ നടപടിക്രമങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിക്ക് ശിക്ഷ റദ്ദാക്കാനാകുമോ എന്നത് പരിശോധിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.
ഹൈക്കോടതി വിധിയിലെ നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സായിബാബയുടെ മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്ന് വാദിച്ചു. പോളിയോ ബാധിച്ച് തൊണ്ണൂറ് ശതമാനം ശരീരം തളർന്ന വ്യക്തി എങ്ങനെ മാവോയിസ്റ്റ് പ്രവർത്തനം നടത്തുമെന്നായിരുന്നു സായിബാബയ്‌ക്കു വേണ്ടി ഹാജരായ അഡ്വ. ആർ. ബസന്തിന്റെ ചോദ്യം.
ശാരീരിക വൈകല്യവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് സായിബാബയെ വീട്ടുതടങ്കലിൽ വയ്ക്കാൻ അനുവദിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നഗരങ്ങളിൽ പ്രവർത്തിക്കുന്ന നക്‌സലുകൾ ഇപ്പോൾ വീട്ടുതടങ്കലിന് ശ്രമിക്കുന്നത് പതിവാണെന്ന് തുഷാർ മേത്ത ചൂണ്ടിക്കാട്ടി. പിന്നീട് വീട്ടുതടങ്കലിനുള്ള അപേക്ഷ നിരസിച്ച കോടതി ഗുരുതരമായ കുറ്റത്തിനാണ് ശിക്ഷിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി. കേസിനെ പരാമർശിക്കുന്നില്ലെങ്കിലും വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നവർക്കും മാവോയിസ്റ്റുകൾക്കും തലച്ചോറാണ് എല്ലാമെന്നും അത് അപകടകാരിയാണെന്നും ജസ്റ്റിസ് ഷാ പറഞ്ഞു.
സായിബാബയെ ബോംബെ ഹൈക്കോടതി മോചിപ്പിക്കാൻ ഉത്തരവിട്ടതിന് പിന്നാലെ മഹാരാഷ്ട്ര സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി അവധി ദിവസമായ ഇന്നലെ പ്രത്യേക സിറ്റിംഗ് നടത്തിയാണ് പരിഗണിച്ചത്. 2014 ഫെബ്രുവരിയിൽ അറസ്റ്റിലായ 52കാരനായ സായിബാബ ഇപ്പോൾ നാഗ്പൂർ സെൻട്രൽ ജയിലിലാണ്. 2017 മാർച്ചിലാണ് മഹാരാഷ്ട്ര ഗഡ്ചിറോളി ജില്ലയിലെ സെഷൻസ് കോടതി സായിബാബ അടക്കമുള്ളവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |