തിരുവനന്തപുരം:യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിദ്യാഭ്യാസ വിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്തു നിരവധി പേരിൽ നിന്നു പണം തട്ടിയെടുത്ത കേസിലെ പ്രതിയെ ഡൽഹിയിൽ നിന്നു പേരൂർക്കട പൊലീസ് പിടികൂടി. തമ്പാനൂരിലെ ആൽഫാ മേരി ഇന്റർനാഷണൽ എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തിന്റെ ഉടമയായ പേരൂർക്കട സ്വദേശി റോജറാണ് (48) അറസ്റ്റിലായത്. രണ്ടുകോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം. തട്ടിപ്പ് പുറത്തായതിനുപിന്നാലെ ഒളിവിൽ പോയ ഇയാളെ ഡൽഹിയിലെ ഗുഡ്ഹാവിൽ നിന്ന് ഇന്നലെ രാവിലെയാണ് പിടികൂടിയത്. നടപടികൾ പൂർത്തിയാക്കി ഇന്ന് പ്രതിയുമായി പൊലീസ് സംഘം നാട്ടിലേക്ക് തിരിക്കും.
പേരൂർക്കട പൊലീസിൽ ലഭിച്ച 20 പരാതികൾ പ്രകാരം ഒരു കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. തമ്പാനൂർ,മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികളുണ്ട്. 2019 മുതൽ തമ്പാനൂരിൽ ആരംഭിച്ച ആൽഫാ മേരി ഇന്റർനാഷണൽ എന്ന സ്ഥാപനം വഴിയായിരുന്നു തട്ടിപ്പ്. പട്ടം പി.എസ്.സി ഓഫീസിന് സമീപത്തും ഓഫീസ് പ്രവർത്തിച്ചിരുന്നു. ഏപ്രിൽ വരെ പട്ടത്ത് പ്രവർത്തിച്ചിരുന്ന സ്ഥാപനം പരാതികളെ തുടർന്ന് പൂട്ടി. ഇതോടെ പ്രവർത്തനം ഓൺലൈനിലാക്കി. സാമ്പത്തിക പ്രതിസന്ധിയായതോടെ ഈ സ്ഥാപനത്തിലേക്ക് നിക്ഷേപകരെ ക്ഷണിച്ചു കൊണ്ട് അറിയിപ്പ് നൽകിയും തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. ഇത്തരത്തിലും നിരവധി പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കോടതിയിൽ ഹാജരാക്കിയശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |