ഭാരവാഹികൾക്ക് ഇളവില്ല (ഡെക്ക്)
വിജയവാഡ (ആന്ധ്ര): ദേശീയ, സംസ്ഥാന കൗൺസിൽ അംഗങ്ങൾക്ക് 75 വയസ് പ്രായപരിധി നിബന്ധന അംഗീകരിക്കാൻ സി.പി.ഐ പാർട്ടി കോൺഗ്രസിൽ ധാരണയായി. ഇതിനായി പാർട്ടി ഭരണഘടനയിൽ ഭേദഗതി വരുത്താൻ ഭരണഘടനാ, പാർട്ടിപരിപാടി എന്നിവ സംബന്ധിച്ച കമ്മിഷൻ നിർദ്ദേശിച്ചു. ഇന്ന് പാർട്ടി കോൺഗ്രസ് അന്തിമമായി അംഗീകരിക്കും. പ്രായപരിധി നടപ്പാക്കുന്നതിനെതിരെ ഉയർന്ന ഭേദഗതിനിർദ്ദേശങ്ങൾ പ്രതിനിധികൾ വോട്ടിനിട്ട് തള്ളി. ജില്ലാ സെക്രട്ടറിമാർക്ക് ഏർപ്പെടുത്തിയ 65 വയസ് പ്രായപരിധി വ്യവസ്ഥ പാർട്ടി ഭരണഘടനയിലുൾപ്പെടുത്തില്ല. എന്നാൽ മാർഗരേഖയെന്ന നിലയ്ക്ക് ഇതിനകം സംസ്ഥാനങ്ങളിൽ നടപ്പാക്കിയത് തുടരും. പാർട്ടി സെക്രട്ടറിമാർക്കും അസിസ്റ്റന്റ് സെക്രട്ടറിമാർക്കും കൗൺസിലിലെ നാലിൽ മൂന്ന് ഭൂരിപക്ഷമുണ്ടെങ്കിൽ പ്രായപരിധിയിൽ ഇളവാകാമെന്ന വ്യവസ്ഥയൊഴിവാക്കി. പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ വിശകലന റിപ്പോർട്ട്, സംഘടനാ റിപ്പോർട്ട് എന്നിവ സംബന്ധിച്ചും പാർട്ടി പരിപാടിയും ഭരണഘടനയും സംബന്ധിച്ചും പ്രതിനിധികൾ നാല് കമ്മിഷനുകളായി തിരിഞ്ഞ് ചർച്ച നടത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള ഡി.ബി. ബിനുവാണ് 75 വയസ് പ്രായപരിധി കർശനമാക്കുന്നതിനെതിരെ രംഗത്തെത്തിയത്. പാർട്ടി ജനറൽ സെക്രട്ടറിക്ക് നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെ മൂന്നാം ടേമിലും സംസ്ഥാന സെക്രട്ടറിമാർക്ക് നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെ നാലാം ടേമിലും തുടരാനനുവദിക്കുന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന നിർദ്ദേശം കെ.ഇ. ഇസ്മായിൽ കൊണ്ടുവന്നു. രണ്ടും വോട്ടിനിട്ട് തള്ളി. കേരളത്തിൽ നിന്ന് കാനം രാജേന്ദ്രനും കെ. പ്രകാശ്ബാബുവും ഭരണഘടനാകമ്മിഷൻ ചർച്ചയെ നയിച്ചു. കരട് രാഷ്ട്രീയപ്രമേയ ചർച്ചയിൽ വിശാല മതേതര ജനാധിപത്യ ബദലെന്നതിന് ഊന്നൽ നൽകിയാൽ മതിയെന്ന് ധാരണയായി. കോൺഗ്രസിന് അയിത്തമില്ലെങ്കിലും പേരെടുത്ത് പറയേണ്ടതില്ല.
സാമ്പത്തിക സംവരണത്തിൽ ചൂടേറിയ ചർച്ച
മുന്നാക്ക വിഭാഗക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണമെന്ന വ്യവസ്ഥ സി.പി.ഐയുടെ പാർട്ടി പരിപാടിയിൽ നിന്നൊഴിവാക്കണമെന്ന ഭേദഗതി നിർദ്ദേശം വി.എസ്. സുനിൽകുമാർ കൊണ്ടുവന്നു. പാർട്ടി പരിപാടിയും ഭരണഘടനയും സംബന്ധിച്ച കമ്മിഷനിലാണ് സുനിൽകുമാർ നിർദ്ദേശം വച്ചത്. കരട് രാഷ്ട്രീയപ്രമേയത്തിന്റെ കമ്മിഷനിലും ഇതേ നിർദ്ദേശം ചർച്ചയായി. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചൂടേറിയ ചർച്ചയാണ് പാർട്ടി കോൺഗ്രസിലുണ്ടായത്. ഒടുവിൽ പുതിയ ദേശീയ കൗൺസിൽ വിഷയത്തിൽ അന്തിമതീരുമാനം എടുക്കട്ടെയെന്ന തീരുമാനത്തിലെത്തി. 2015ലെ പോണ്ടിച്ചേരി പാർട്ടി കോൺഗ്രസിലാണ് സാമ്പത്തിക സംവരണ നിർദ്ദേശം സി.പി.ഐ പരിപാടിയിലുൾപ്പെടുത്തിയത്. കേരളത്തിലെ ഇടതുസർക്കാർ ദേവസ്വംബോർഡ് നിയമനങ്ങളിൽ ഇത് നടപ്പാക്കിയിരിക്കെ, സി.പി.ഐക്കകത്തുയരുന്ന പുതിയ തർക്കത്തിന് രാഷ്ട്രീയമാനമേറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |