തിരുവനന്തപുരം : കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ നടപടിയെടുക്കാൻ പ്രതികളുടെ രാഷ്ട്രീയ,സാമൂഹ്യ, സാമ്പത്തിക പശ്ചാത്തലം തടസമാകരുതെന്നും പ്രതിസ്ഥാനത്ത് കുട്ടികളുടെ ഉറ്റവരാണെങ്കിലും കർശന നടപടി വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ബാലസംരക്ഷണ മൊബൈൽ ആപ്പ് കുഞ്ഞാപ്പിന്റെ ലോഞ്ചിംഗും പുതുതായി നിയമിതരായ ചൈൽഡ് വെൽഫെയർ കമ്മിറ്റി ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങൾക്കുള്ള പരിശീലനത്തിന്റെ ഉദ്ഘാടനവും കോവളം വെള്ളാർ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നിയമം തെറ്റിക്കുന്ന കുട്ടികളുടെ കാര്യത്തിൽ കരുതലുണ്ടാകണം. അവരെ ശരിയുടെ പാതയിൽ നയിക്കണം.
ശാരീരികവും മാനസികവും ലൈംഗികവുമായി ഒരുതരത്തിലും കുട്ടികൾ ചൂഷണം ചെയ്യപ്പെടാൻ പാടില്ലെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങളും ഉറപ്പാക്കണം.
കുട്ടികൾക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ ജില്ലാതലത്തിൽ റാപിഡ് റെസ്‌പോൺസ് ടീം രൂപീകരിച്ച് അടിയന്തരനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വീണാജോർജ് അദ്ധ്യക്ഷത വഹിച്ചു. ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ഷാജി പി.ചാലി മുഖ്യപ്രഭാഷണം നടത്തി. എം.വിൻസന്റ് എം.എൽ.എ, സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ, യൂണിസെഫ് കേരള, തമിഴ്നാട് സോഷ്യൽ പോളിസി ചീഫ് കെ.എൽ.റാവു, സോഷ്യൽ പോളിസി സ്‌പെഷ്യലിസ്റ്റ് കുമരേശൻ, സ്റ്റേറ്റ് സെലക്‌ഷൻ കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ.മോഹനൻ, വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ജി.പ്രിയങ്ക തുടങ്ങിയവർ സംസാരിച്ചു.
ബാഗിന്റെ ഭാരം കുറയ്ക്കണം
സ്‌കൂൾ കുട്ടികളുടെ ബാഗിന്റെ ഭാരം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. സർക്കാർ സ്ക്കൂളുകൾ ഇക്കാര്യത്തിൽ ക്രമീകരണം ഏർപ്പെടുത്തി. ബാഗിന്റെ ഭാരം കുറയ്ക്കാൻ മറ്റുസ്ക്കൂളുകളും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |