കൊച്ചി: പൊലീസിന്റെ മോശം പെരുമാറ്റത്തിനെതിരെ നടപടിക്ക് മടിക്കില്ലെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന മേലുദ്യോഗസ്ഥരും കുറ്റക്കാരാണ്. അവർക്കെതിരെയും നടപടിയെടുക്കും. മാന്യമായി പെരുമാറാൻ പൊലീസിന് നിർദേശം നൽകാനാവശ്യപ്പെട്ട് കഴിഞ്ഞ വർഷം സെപ്തംബർ മൂന്നിന് പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കിയത് സംബന്ധിച്ച പൊലീസ് മേധാവിയുടെ റിപ്പോർട്ട് പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ മുന്നറിയിപ്പ്.
ഉത്തരവ് മാത്രം പോരാ, ഉദ്യോഗസ്ഥർ അത് അനുസരിക്കുകയും വേണം. ഡി.ജി.പിയുടെ പെരുമാറ്റച്ചട്ടം വന്നിട്ടും പൊലീസുകാരുടെ മോശം പെരുമാറ്റം തുടരുകയാണെന്ന് കോടതി നിരീക്ഷിച്ചു. പൊലീസിന്റെ എടാ, എടീ വിളികൾ പൊതുജനത്തോടു വേണ്ടെന്നു നിർദ്ദേശിച്ചായിരുന്നു കഴിഞ്ഞ വർഷത്തെ ഉത്തരവ്. തൃശൂർ ചേർപ്പ് സ്വദേശി ജെ.എസ്.അനിൽ നൽകിയ ഹർജിയിലായിരുന്നു ഇത്. ഇതിനു പിന്നാലെ പൊലീസ് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറണമെന്ന് നിർദ്ദേശിച്ച് പൊലീസ് മേധാവി സർക്കുലർ ഇറക്കിയതായി ഗവ. പ്ലീഡർ അറിയിച്ചു. ഉത്തരവ് നടപ്പാക്കാൻ ഉന്നതതലം മുതൽ താഴെത്തട്ടു വരെ എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചു. നവംബർ പത്തിന് കേസ് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |