തിരുവനന്തപുരം: തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന്റെ നൂറാം ദിനത്തിൽ വിഴിഞ്ഞത്ത് പ്രതിഷേധക്കടലിരമ്പി. കടുത്ത വെയിൽ അവഗണിച്ച് ആയിരക്കണക്കിനാളുകളാണ് വിഴിഞ്ഞത്തേക്ക് എത്തിയത്. മുല്ലൂരിൽ തുറമുഖത്തിന്റെ പ്രധാന കവാടത്തിന്റെ പൂട്ട് തകർത്ത പ്രതിഷേധക്കാർ, പദ്ധതി പ്രദേശത്തേയ്‌ക്ക് തള്ളിക്കയറി. വള്ളങ്ങളിലെത്തിയ മത്സ്യത്തൊഴിലാളികൾ പ്രതിഷേധ സൂചകമായി കടലിൽ വളളം കത്തിച്ചു. പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ തകർത്തു. രണ്ട് ബാരിക്കേഡുകൾ കടലിലേക്ക് വലിച്ചെറിഞ്ഞു.
ഇന്നലെ രാവിലെ എട്ടരയോടെ വിഴിഞ്ഞവും മുതലപ്പൊഴിയും സംഘർഷഭരിതമായിരുന്നു. കരയിലും കടലിലും നിന്ന് സമരക്കാർ അഭിവാദ്യവും പ്രത്യഭിവാദ്യവും നടത്തി. അതിനിടെ പുല്ലുവിള സഹവികാരി ഫാ. ജോസ് വള്ളത്തിൽ നിന്ന് കടലിലേക്ക് ചാടി നീന്തി കയറി. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പൊലീസ് ഫോട്ടോഗ്രാഫർക്കും മാദ്ധ്യമപ്രവർത്തകർക്കും മർദ്ദനമേറ്റു.
ഇന്നലെ വൈകിട്ടും തുറമുഖ കവാടത്തിലേക്ക് കടന്ന് സ്‌ത്രീകൾ പ്രതിഷേധിച്ചു. പുലിമുട്ട് നിർമ്മാണം നടക്കുന്ന സ്ഥലത്ത് മറ്റൊരു സമരപ്പന്തൽ കെട്ടിയും സമരം ആരംഭിച്ചു. മൂന്ന് കേന്ദ്രങ്ങളിൽ ബഹുജന കൺവെൻഷനും സംഘടിപ്പിച്ചു.
അതേസമയം, സമരസമിതിയുമായി വീണ്ടും ചർച്ചയ്‌ക്കൊരുങ്ങാനുളള തയ്യാറെടുപ്പിലാണ് ഫിഷറീസ്-തുറമുഖ വകുപ്പുകൾ. ഇതിന്റെ ഭാഗമായി അനൗദ്യോഗിക ആശയവിനിമയം ആരംഭിച്ചു. സമരസമിതി രേഖാമൂലം ആവശ്യങ്ങൾ എഴുതി നൽകിയ ശേഷം മന്ത്രിസഭാ ഉപസമിതി ചേരാമെന്ന നിലപാടിലാണ് സർക്കാരെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |