തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ നിയമനക്കേസിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗ്ഗീസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന് വിരുദ്ധമായ രേഖകൾ പുറത്ത്. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് പ്രവൃത്തി പരിചയമായി കാട്ടിയിരുന്ന സ്റ്റുഡന്റ് സർവീസ് ഡയറക്ടർ തസ്തിക അദ്ധ്യാപക തസ്തികയാണെന്നായിരുന്നു പ്രിയാ വർഗ്ഗീസിന്റെ വാദം. എന്നാൽ ഇത് അനദ്ധ്യാപക തസ്തികയാണെന്ന് തെളിയിക്കുന്ന സിൻഡിക്കേറ്റ് രേഖയാണ് പുറത്തുവന്നത്. സെപ്തംബർ 16ലെ സെനറ്റ് യോഗത്തിൽ സിൻഡിക്കേറ്റിന്റെ സ്ഥിരം സമിതി അദ്ധ്യക്ഷയും സി.പി.എം വനിതാ നേതാവുമായ എൻ. സുകന്യയാണ് സ്റ്റുഡന്റ് സർവീസ് ഡയറക്ടറുടേത് അനദ്ധ്യാപക തസ്തികയാണെന്ന് അറിയിച്ചത്. രജിസ്ട്രാറിന്റെ സത്യവാങ്മൂലത്തിലും പ്രിയാ വർഗ്ഗീസിന് ദിവസവേതന അദ്ധ്യാപന കാലയളവും ഗവേഷണകാലവും ഉൾപ്പടെ 11 വർഷത്തെ അദ്ധ്യാപന പരിചയമുണ്ടെന്നാണ് കോടതിയെ അറിയിച്ചിട്ടുള്ളത്. ഗവേഷണകാലം അസോസിയേറ്റ് പ്രൊഫസറുടെ നേരിട്ടുള്ള നിയമനത്തിന് അദ്ധ്യാപന പരിചയമായി കണക്കാക്കാൻ പാടില്ലെന്ന് യു.ജി.സി കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് ഹൈക്കോടതി നവംബർ രണ്ടിന് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |