മലപ്പുറം: ജില്ലയിൽ ക്ഷീരകർഷകർക്കുള്ള ഇൻസെന്റീവ് വിതരണം നാല് മാസത്തോളമായി മുടങ്ങി. 300 ക്ഷീരസംഘങ്ങൾ മുഖേന 15,145 കർഷകരാണ് ക്ഷീരശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്തു ഇൻസെന്റീവിനായി കാത്തിരിക്കുന്നത്. ജൂലായിൽ 7,000ത്തോളം കർഷകർക്ക് 1.98 കോടി രൂപ ഇൻസെന്റീവായി നൽകിയിരുന്നു. എന്നാൽ പിന്നീട് വിതരണം നടന്നില്ല. അതത് ദിവസങ്ങളിൽ ക്ഷീര സംഘങ്ങളിൽ അളക്കുന്ന പാലിന് അനുസരിച്ച് ഓരോ കർഷകന്റെയും ബാങ്ക് അക്കൗണ്ടിൽ ഇൻസെന്റീവ് എത്തുന്ന രീതിയിലായിരുന്നു പദ്ധതി. തദ്ദേശസ്വയംഭരണ വകുപ്പിന്റെ മൂന്ന് രൂപയും ക്ഷീര വകുപ്പിന്റെ ഒരു രൂപയും അടക്കം നാല് രൂപയാണ് ഒരു ലിറ്റർ പാലിന് ഇൻസെന്റീവായി നൽകിയിരുന്നത്. ക്ഷീര വകുപ്പിൽ നിന്ന് ഫണ്ട് ലഭിക്കാത്തതാണ് വിതരണം വൈകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.
വകയിരുത്തിയ പണമെവിടെ
ജൂലായ് മുതൽ 2023 മാർച്ച് വരെ മുഴുവൻ ക്ഷീരകർഷകർക്കും ഇൻസെന്റീവ് നൽകുമെന്ന് നിയമസഭയിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി പ്രഖ്യാപിച്ചിരുന്നു. ഇതിനായി 28.57 കോടി രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചിരുന്നു. എന്നാൽ ക്ഷീരകർഷർക്ക് നൽകിയ വാഗ്ദാനം പ്രഖ്യാപനത്തിൽ ഒതുങ്ങി. എല്ലാ മാസവും പത്താം തീയതിക്കുള്ളിൽ ഇൻസെന്റീവ് നൽകുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ ഇൻസെന്റീവ് മുടങ്ങിയിട്ട് മാസങ്ങളായി. അക്കൗണ്ടിലേക്ക് തുക എത്താതായതോടെ പദ്ധതി അവസാനിപ്പിച്ചോ എന്നതാണ് കർഷകരുടെ ആശങ്ക.
2019ന് ശേഷം പാൽ വില മിൽമ വർദ്ധിപ്പിച്ചിരുന്നില്ല. കാലിത്തീറ്റയുടെ വിലയും പശു പരിപാലന ചെലവും വർദ്ധിച്ചത് ക്ഷീര കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച ഇൻസെന്റീവ് കർഷകർക്ക് വലിയ ആശ്വാസമാണേകിയിരുന്നത്. പാൽ വില വീണ്ടും വർദ്ധിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇൻസെന്റീവ് നൽകി അധികകാലം മുന്നോട്ടുപോവാൻ കഴിയില്ലെന്ന നിഗമനം കൂടി ഇതിനു പിന്നിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |