ചൂടപ്പം പോലെ വിറ്റുപോകുന്ന പുസ്തകങ്ങളെ പ്രസാധകർ പ്രത്യേകം ഉയർത്തിക്കാണിക്കാറുണ്ട്. പുസ്തകം ഇറങ്ങിയ ഉടനെ വിറ്റുതീർന്നെന്നും പുതിയ പതിപ്പ് തുടരെത്തുടരെ ഇറങ്ങുന്നുവെന്നും പ്രചരിപ്പിക്കുന്ന ഒരു പ്രസാധക തന്ത്രവും നിലവിലുണ്ട്. കൈയിൽ നാലുകാശ് വന്നാലുടനെ ഗ്രന്ഥകാരനാകാൻ തത്രപ്പെടുന്നവരുടെ തിക്കും തിരക്കും വർദ്ധിച്ചുവരികയാണ്. ഷാർജ പുസ്തകോത്സവത്തിൽ നൂറുകണക്കിന് പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെടുന്നുണ്ട്. അവയിൽ മിക്കതും അമ്പതോ നൂറോ കോപ്പികൾ മാത്രം അച്ചടിക്കപ്പെടുന്നവയുമാണത്രെ. ഒറ്റകോപ്പി പ്രസിദ്ധീകരിക്കാൻ പോലും - ബുക്ക് ഓൺ ഡിമാൻഡ് - ഇന്ന് സംവിധാനമുണ്ട്.
സൺഡേ ടൈംസ് എന്ന ബ്രിട്ടീഷ് പത്രം പ്രസിദ്ധീകരിക്കുന്ന ബെസ്റ്റ് സെല്ലർ പട്ടികയിൽ 237 ആഴ്ചയായി ഒന്നാമതായ തോമസ് പിക്കറ്റിയുടെ 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മൂലധനം" എന്ന പുസ്തകം ഏറ്റവുമധികം വായിക്കപ്പെടുന്നു എന്നു കരുതിയാൽ തെറ്റി. ആമസോൺ കിൻഡിലിലെ ഹൈലൈറ്റ്സ് അടിസ്ഥാനമാക്കി രൂപം നൽകിയ ഏറ്റവും കുറച്ച് വായിക്കപ്പെടുന്ന കൃതികളുടെ പട്ടികയുടെ പേര് 'ഹോക്കിംഗ് ഇൻഡക്സ്" എന്നാണ്. ഇതനുസരിച്ച് ചരിത്രത്തിൽ ഏറ്റവും കുറച്ച് വായിക്കപ്പെട്ട പുസ്തകം 'യുളീസസ്" ആണ്. രണ്ടാംസ്ഥാനം പാവങ്ങൾക്കും മൂന്നാംസ്ഥാനം പിക്കറ്റിയുടെ 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മൂലധനവു"മാണ്. നാലാം സ്ഥാനത്ത് സ്റ്റീഫൻ ഹോക്കിംഗിന്റെ 'ബ്രീഫ് ഹിസ്റ്ററി ഒഫ് ടൈം" എന്ന ക്ളാസിക് കൃതിയാണ്! ജെയിംസ് ജോയ്സിന്റെ 'യുളീസസ്" എന്ന വിഖ്യാത നോവൽ ഏറ്റവും കുറച്ചു വായിക്കപ്പെടുന്ന കൃതികളിൽ ഒന്നാമതാണെന്ന് പറയുന്നത് സാഹിത്യ വിശാരദനായ ജെയിംസ് ലാതം തന്നെയാണ്. ലോകത്ത് ഏറ്റവുമധികം ചർച്ചചെയ്യപ്പെടുകയും വില്ക്കപ്പെടുകയും ചെയ്യുന്ന ചില കൃതികൾ ഏറ്റവും കുറച്ച് വായിക്കപ്പെടുന്നവയുമാണ്.
വായനയുടെ വിപ്ളവം സൃഷ്ടിച്ച പി.എൻ. പണിക്കർ കേരളീയ ഗ്രാമങ്ങളിൽ കൊളുത്തിയ ഗ്രന്ഥശാലകളുടെ ചെരാതുകൾ ഏറെക്കുറെ അണഞ്ഞുപോയ അവസ്ഥയാണ് ഇന്നുള്ളത്. നമ്മുടെ നാട്ടിൽ ഗ്രന്ഥശാലാ പ്രസ്ഥാനം വളർന്നു പന്തലിച്ചു എന്നത് നേരുതന്നെയാണ്.
ഗ്രന്ഥശാലകൾ ഇന്ന് പഴയ ദാരിദ്ര്യാവസ്ഥയിലല്ല. മെച്ചപ്പെട്ട കെട്ടിടങ്ങളും വായനാമുറികളും അലമാരകളും അവയിൽ ഭംഗിയായി അടുക്കിവച്ച പുതുപുത്തൻ പുസ്തകങ്ങളുമുണ്ട്. വർഷംതോറും കോടിക്കണക്കിന് രൂപയുടെ പുതിയ പുസ്തകങ്ങളാണ് ഈ ഗ്രന്ഥശാലകൾ വാങ്ങിക്കൂട്ടുന്നത്.
ചില ഗ്രന്ഥശാലകളുടെ ഭാരവാഹി തിരഞ്ഞെടുപ്പു മാമാങ്കവും കേമമാകാറുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ വീറും വാശിയും രാഷ്ട്രീയ മർക്കടമുഷ്ടിയുമൊക്കെ തിരഞ്ഞെടുപ്പിൽ പ്രകടമാകാറുണ്ട്. ജില്ലാ പുസ്തകോത്സവങ്ങളിൽ വില്പനയ്ക്കെത്തുന്ന നൂറുകണക്കിന് ചവറുപുസ്തകങ്ങൾ യാതൊരുവിധ ചലനവും കൂടാതെ വാങ്ങിക്കൂട്ടുന്നുമുണ്ട്. ഈ വായനശാലകൾ വായന ഒഴികെയുള്ളവയുടെ ശാലകളാണിന്ന്.
വായനക്കാർ മാത്രം ആ പടി ചവിട്ടുന്നില്ല. പുസ്തകങ്ങളുടെ പുതുമോടി തെല്ലും ഉലയുന്നില്ല. നിത്യകന്യകകളെപ്പോലെ കൂറ്റൻ അലമാരകളിൽ അവ മയങ്ങുന്നു. എന്നെങ്കിലും ഒരു ശ്രീരാമന്റെ പാദസ്പർശം കാത്തുകിടക്കുന്ന അഹല്യയെപ്പോലെ. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത പുസ്തക മാലിന്യങ്ങൾ അടിയുന്ന കേന്ദ്രങ്ങളായി ഗ്രന്ഥശാലകൾ മാറുകയാണോ? ഈ ഗ്രന്ഥശാലകളുടെ വായനാമൂലയിൽ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ മുഖപത്രമായ 'ഗ്രന്ഥലോകം" പോലും റാപ്പർ പൊട്ടിക്കാതെ കൂട്ടിയിട്ടിരിക്കുന്നതു കാണാം.
ജി. സുധാകരൻ സഹകരണമന്ത്രിയായിരുന്ന കാലത്ത് സാഹിത്യ പ്രവർത്തക സഹകരണ സംഘത്തെ രക്ഷിക്കാൻ നല്ല ഉദ്ദേശത്തോടെ നടപ്പാക്കിയ ഒരു പരിഷ്കരണമായിരുന്നു സഹകരണ സംഘങ്ങളിലെ 'വായനാമൂല." എസ്.പി.സി.എസ് തങ്ങളുടെ കക്ഷിരാഷ്ട്രീയ താത്പര്യത്തിനനുസരിച്ച് പ്രസിദ്ധീകരിച്ച സ്വന്തക്കാരുടെ ചവറുപുസ്തകങ്ങൾ ഗോഡൗണിൽ കെട്ടിക്കിടന്നിരുന്നത് വായനാമൂലയിലെത്തി. വായനയെ മൂലക്കിരുത്തുന്ന ഇടമായി അത് പരിണമിച്ചു. ഇടതുപക്ഷ സർവീസ് സംഘടനകളുടെയും മറ്റും നിരവധി പ്രസിദ്ധീകരണങ്ങൾ റാപ്പർ പൊട്ടിക്കാതെ വായനാമൂലയിൽ കാണാം. ജീവനക്കാരെ നിർബന്ധിച്ച് വരിക്കാരാക്കിയതിന്റെ പേരിലാണ് ഈ അറുബോറൻ പ്രസിദ്ധീകരണങ്ങൾ ഇപ്രകാരം ഉപേക്ഷിക്കപ്പെടുന്നത്. വീട്ടിൽ കൊണ്ടുപോകാതെ ഈ മാലിന്യവും വായനാമൂലയിൽ തള്ളുന്നു.
വില്ക്കപ്പെടാനല്ലാതെ, വായിക്കപ്പെടാൻ തലയെഴുത്തില്ലാത്ത പുസ്തകങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും മാലിന്യക്കൂടാരമായി ഇത്തരം വായനാമൂലകളും വായനശാലകളും മാറുകയാണെന്ന യാഥാർത്ഥ്യം കാണാതിരുന്നിട്ട് കാര്യമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |