റിയാദ് : ഹാലോവീൻ ദിനം ആഘോഷമാക്കി സൗദി അറേബ്യ. തലസ്ഥാനമായ റിയാദിൽ ഹാലോവീന്റെ ഭാഗമായി ഭയപ്പെടുത്ത വേഷങ്ങൾ ധരിച്ച് ചുറ്റിക്കറങ്ങുന്നവരുടെ വീഡിയോയും ചിത്രങ്ങളും വൈറലായിരിക്കുകയാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഹാലോവീൻ ആഘോഷങ്ങൾ സൗദിയിൽ നിരോധിക്കപ്പെട്ടിരുന്നു.
എന്നാൽ കിരീടാവകാശിയും നിലവിലെ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ മുന്നോട്ട് വച്ച ' വിഷൻ 2030" ന്റെ മുന്നോടിയായുള്ള മാറ്റങ്ങളുടെ ഭാഗമായാണ് ഹാലോവീൻ ആഘോഷങ്ങൾക്കുള്ള വിലക്ക് നീക്കിയത്. 2018ൽ ഹാലോവീൻ പാർട്ടിയിൽ പങ്കെടുത്തതിന് സ്ത്രീകൾ ഉൾപ്പെടെ ഡസൻ കണക്കിന് പേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്തെന്ന് വാർത്തകളുണ്ടായിരുന്നു.
എന്നാൽ ഇത്തവണ ഭൂത പ്രേതങ്ങളുടേത് അടക്കം വിചിത്ര രൂപങ്ങളിലെ മുഖംമൂടികൾ ധരിച്ചവർ റിയാദിലെ തെരുവുകളിൽ സ്വതന്ത്രമായി നടക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് റിയാദിൽ ഹാലോവീനോടനുബന്ധിച്ചുള്ള ' സ്കേറി വീക്കെൻഡ്" ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
സൗദിയിൽ വന്ന മാറ്റങ്ങളെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ ഇതിനെ വിമർശിച്ചവരും കുറവല്ല. 2021ലാണ് റിയാദിൽ ആദ്യമായി പൊതുജനങ്ങൾക്കായി ഹാലോവീൻ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |