തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ തുടരന്വേഷണം കേരളത്തിൽ നടത്തണമോയെന്ന കാര്യത്തിൽ പൊലീസ് വീണ്ടും നിയമോപദേശം തേടും.അഡ്വക്കേറ്റ് ജനറലിനോടാവും ഡി.ജി.പി നിയമോപദേശം തേടുക. ഷാരോൺ വധക്കേസിലെ പ്രതികളെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാൻ ജില്ലാ ക്രൈംബ്രാഞ്ച് ഒരുങ്ങുമ്പോഴാണ് തുടരന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് അഭികാമ്യമെന്ന് നിയമോപദേശം ലഭിച്ചത്. കൊലപാതകത്തിന്റെ ആസൂത്രണവും തെളിവ് നശിപ്പിക്കലും തമിഴ്നാട്ടിൽ നടന്നതിനാൽ പ്രതികൾ കുറ്റപത്രം ചോദ്യം ചെയ്യാനുള്ള സാദ്ധ്യതയുണ്ടെന്നായിരുന്നു നിയമോപദേശം.
എന്നാൽ,കേസ് അട്ടിമറിക്കപ്പെടുമെന്നതിനാൽ അന്വേഷണം കൈമാറരുതെന്നാവശ്യപ്പെട്ട് ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നൽകി. അന്വേഷണം തമിഴ്നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഷാരോണിന്റെ കുടുംബത്തെ അറിയിച്ചിരുന്നു.
കേസന്വേഷണത്തിന്റെ അധികാരപരിധി സംബന്ധിച്ച് സംശയമുള്ളതിനാൽ റൂറൽ എസ്.പി യായിരുന്നു ആദ്യം നിയമോപദേശം തേടിയത്. ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മയും മറ്റ് പ്രതികളും ചേർന്ന് ഗൂഢാലോചന നടത്തിയതും വിഷം വാങ്ങിക്കൊടുത്തതും തെളിവ് നശിപ്പിച്ചതും തമിഴ്നാട്ടിലാണ്. മരണം സംഭവിച്ചിരിക്കുന്നത് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലും. കേസെടുത്തത് പാറശാല പൊലീസുമാണ്.
സംഭവം നടന്ന തമിഴ്നാട്ടിലെ പളുകലിലും ഷാരോണിന്റെ വീട് സ്ഥിതിചെയ്യുന്ന പാറശാലയിലും കേസെടുക്കാമെങ്കിലും തമിഴ്നാട്ടിൽ കേസെടുക്കുന്നതാണ് കൂടുതൽ അഭികാമ്യമെന്നായിരുന്നു ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ നിയമോപദേശം നൽകിയത്. ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലായതിനാൽ കേസ് തമിഴ്നാട് പൊലീസിന് കൈമാറേണ്ട ആവശ്യമില്ലെന്ന് മുൻ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ടി. അസഫലി അടക്കമുള്ള നിയമവിദഗ്ദ്ധരും ചൂണ്ടിക്കാട്ടി. കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്നതിനെ സംബന്ധിച്ച് വ്യത്യസ്ത നിലപാടുകൾ ഉയരുന്നതിനാൽ അഡ്വക്കേറ്റ് ജനറലിനോടാണ് നിയമോപദേശം തേടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |