വളർച്ചയ്‌ക്കുള്ള സ്രോതസുകൾക്കായി കേരളം എന്നും പുറത്തേക്കാണ് നോക്കിയിട്ടുള്ളത്. പല രംഗത്തും കേരളത്തിന്റെ വളർച്ച കീഴ്‌പ്പോട്ടാകാൻ കാരണവും മറ്റൊന്നല്ല. ഗൾഫിലേക്കും വിദേശത്തേക്കും കേരളീയർ പോകാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി. അതുകൊണ്ട് മാത്രമാണ് കേരളത്തിലെ ജനങ്ങളുടെ ജീവിതസാഹചര്യം ഉയർന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഉത്‌പാദിപ്പിക്കപ്പെടുന്ന വസ്തുക്കൾ ഏറ്റവും കൂടുതൽ വാങ്ങുന്ന സംസ്ഥാനം കൂടിയാണ് കേരളം. അത് കാറാണെങ്കിലും നിലത്ത് പാകുന്ന ടൈലാണെങ്കിലും. വിദേശത്തുനിന്നും പണം വരുന്നതിനാൽ നമ്മുടെ ക്രയവിക്രയശേഷി കൂടുതലാണ്. ആരോഗ്യ, വിദ്യാഭ്യാസരംഗങ്ങളിൽ വലിയ മുന്നേറ്റങ്ങൾ സൃഷ്ടിച്ചെങ്കിലും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങൾ വളരെ മുന്നിലാണ്. ആ വകയിലും കേരളത്തിന്റെ പണം അന്യസംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും ഒഴുകുന്നു.
സസ്യശ്യാമള കോമളമെന്നൊക്കെ നമ്മൾ സ്വന്തം നാടിനെക്കുറിച്ച് പറയുമെങ്കിലും മൂന്ന് നേരവും കഴിക്കുന്ന ആഹാരത്തിൽ ഉൾപ്പെടുന്ന പച്ചക്കറി മുതൽ അരിയും ഗോതമ്പും വരെ മറ്റു നാടുകളിൽ നിന്ന് ലോറി കയറി വരണം. ഇപ്പോൾ നമ്മുടെ സംസ്ഥാനം കടക്കെണിയിലാണ്. ശമ്പളവും പെൻഷനും നൽകാനും വരെ കടം വാങ്ങേണ്ട സ്ഥിതി. ഇനിയെങ്കിലും വളർച്ചയ്ക്ക് വേണ്ട സ്രോതസുകൾ കണ്ടെത്താൻ അകത്തേക്ക് നോക്കേണ്ടിയിരിക്കുന്നു. അതിൽ ഏറ്റവും വലിയ സമ്പത്ത് നമ്മുടെ കരിമണലാണ്. അതുപയോഗിച്ച് പണമുണ്ടാക്കാൻ നിർഭാഗ്യവശാൽ നമ്മൾ യാതൊരു പദ്ധതിയും ആസൂത്രണം ചെയ്തിട്ടില്ല. ഇരുട്ടിൽ ഒരു ചെറിയ വെളിച്ചം പോലെ വൈദ്യുതി വകുപ്പ് ഒരു പദ്ധതി തയ്യാറാക്കിയത് സ്വാഗതാർഹമാണ്. കേരളത്തിന്റെ കടൽത്തീരത്ത് ലഭ്യമായ തോറിയത്തിൽ നിന്ന് കുറഞ്ഞ ചെലവിൽ വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സർക്കാർ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. സംസ്ഥാന വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി കേന്ദ്ര ഉൗർജ്ജമന്ത്രി ആർ.കെ. സിംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ഉറപ്പ് ലഭിച്ചത്.
കേരള തീരത്തെ കരിമണലിൽ രണ്ടുലക്ഷം ടൺ തോറിയം നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് വേർതിരിച്ചെടുത്ത് കൽപ്പാക്കം ആണവ നിലയത്തിൽ ആരംഭിച്ച 30 മെഗാവാട്ട് തോറിയം പ്ളാന്റിലെത്തിച്ച് കുറഞ്ഞ നിരക്കിൽ വൈദ്യുതി ഉത്‌പാദിപ്പിക്കാനാവും. ഈ അവസരത്തിൽ കരിമണൽ മേഖലയിലെ മറ്റ് വ്യവസായ പ്രവർത്തനങ്ങൾക്കും സർക്കാർ ആക്കം കൂട്ടണം. ചവറയിലെ മിനറൽസ് കമ്പനിക്ക് ചുറ്റും സ്ഥലം വിട്ടുകൊടുക്കാൻ ജനങ്ങൾ തയ്യാറാണെങ്കിലും ഏറ്റെടുക്കാതെ സർക്കാർ നീട്ടിക്കൊണ്ടുപോവുകയാണ്. കരിമണലിനെ സംബന്ധിച്ച് നിധി കാക്കുന്ന ഭൂതമായാണ് എല്ലാ സർക്കാരുകളും തുടരുന്നത്. ഈ നില മാറണം. സർക്കാരിന് മാത്രം കഴിയില്ലെങ്കിൽ സ്വകാര്യമേഖലയുടെ പിന്തുണയും തേടാവുന്നതാണ്. ഇന്ത്യയിലെ ഏറ്റവും സാമ്പത്തിക ശേഷിയുള്ള സംസ്ഥാനമായി മാറാൻ കേരളത്തിന് കരിമണലും ടൂറിസം വികസനവും മാത്രം മതിയാകും.
ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്ന ഈ ഘട്ടത്തിൽ മുൻകൂട്ടി പദ്ധതികൾ ആവിഷ്കരിച്ചില്ലെങ്കിൽ വിദേശത്തു നിന്നുള്ള പണമൊഴുക്ക് നിലച്ചാൽ കേരളം പാപ്പരാകും. വിവാദങ്ങൾ ഭയന്ന് കേരളത്തിന്റെ ആത്യന്തികമായ വികസനത്തിന് നാഴികക്കല്ലായി മാറാനിടയുള്ള മേഖലകൾ സർക്കാർ ഉപേക്ഷിക്കരുത്. തോറിയത്തെ കേരളത്തിന്റെ വെളിച്ചമാക്കി മാറ്റാനുള്ള വൈദ്യുതിവകുപ്പിന്റെ പദ്ധതി വലിയ ഒരു മാറ്റത്തിന്റെ തുടക്കമാകട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |