SignIn
Kerala Kaumudi Online
Saturday, 27 April 2024 12.08 AM IST

കടത്തിൽ മുങ്ങി സർക്കാർ,​ ക്ഷേമ പെൻഷന് പണമി​ല്ല,​ കരാറുകാരടക്കം  കുരുക്കിൽ

pension

തിരുവനന്തപുരം: കടമെടുക്കുന്ന തുക ശമ്പളത്തിനും പെൻഷനും പോലും തികയാത്തവിധം സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെ പാവം ക്ഷേമപെൻഷൻകാരുടെ വയറ്റത്തടിച്ച് സർക്കാർ. രണ്ടു മാസമായി ക്ഷേമ പെൻഷൻ വിതരണമില്ല. ബാങ്ക് അക്കൗണ്ടിലൂടെ വാങ്ങുന്ന കുറച്ചു പേർക്കു മാത്രം സെപ്തംബറിലെ പെൻഷൻ ലഭിച്ചു. ഒക്ടോബറിൽ ആർക്കും കൊടുത്തില്ല. 1600 രൂപയാണ് മാസ പെൻഷൻ. 50.67ലക്ഷം ക്ഷേമ പെൻഷൻകാരുണ്ട്.

ഡിസംബർവരെ 17,936 കോടി രൂപ വായ്പയെടുക്കാനേ കേന്ദ്രാനുമതിയുള്ളൂ. അതിൽ 13,936 കോടി എടുത്തുകഴിഞ്ഞു. ശേഷിക്കുന്ന 4000 കോടിയും മറ്റു വരുമാനങ്ങളും കൊണ്ടുവേണം അടുത്ത രണ്ടുമാസം ശമ്പള, പെൻഷൻ വിതരണം നടത്താൻ. 5936 കോടിയാണ് രണ്ടിനും കൂടി മാസം വേണ്ടത്.

ക്ഷേമപെൻഷനുവേണ്ടി രൂപീകരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എടുക്കുന്ന വായ്പകൾ സർക്കാരിന്റെ പൊതുകടത്തിൽ ഉൾപ്പെടുത്താൻ കേന്ദ്രം നിർദ്ദേശിച്ചതാണ് തിരിച്ചടിയായത്. കമ്പനി തന്നെ അധികപ്പറ്റായി.

സാമൂഹ്യക്ഷേമ പെൻഷന് അർഹതയില്ലാത്തവരെ പൂർണമായും ഒഴിവാക്കി പെൻഷൻ ബാദ്ധ്യത കുറയ്ക്കാനുള്ള നീക്കം രാഷ്ട്രീയ എതിർപ്പുകാരണം നടന്നില്ല. പ്രതിവർഷം ഒരുലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവരെ നീക്കാനായിരുന്നു തീരുമാനം. തദ്ദേശസ്ഥാപനങ്ങളാണ് ലിസ്റ്റ് തയ്യാറാക്കേണ്ടത്.

ക്രിസ്മസിന് കിട്ടിയേക്കും

മൂന്നു മാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ച് ക്രിസ്മസിനു നൽകാനുള്ള മാർഗ്ഗമാണ് സർക്കാർ ആലോചിക്കുന്നത്. സഹകരണ ബാങ്കുകളാണ് ആശ്രയം. പക്ഷേ ഭീമമായ കടബാദ്ധ്യത സർക്കാരിന് അവിടെയുമുണ്ട്. ഒന്നാം പിണറായി സർക്കാർ ഓണത്തിനും വിഷുവിനും ക്രിസ്മസിനും ഒരുമിച്ചാണ് കൊടുത്തിരുന്നത്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിനു മുൻപ് വോട്ട് ലക്ഷ്യമിട്ടാണ് പെൻഷൻ പ്രതിമാസം നൽകാൻ തീരുമാനിച്ചത്.

ക്ഷേമ പെൻഷൻകാർ

50.67ലക്ഷം

മാസം തുക

₹ 1600

ചെലവ്

₹ 773.85 കോടി

കരാറുകാരടക്കം കുരുക്കിൽ

1. പൊതുമരാമത്ത് കരാറുകാർക്കുള്ള കുടിശിക 10000 കോടി രൂപ. ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിൽ, 4227കോടി

2. കൊവിഡ് കാലത്ത് തിയേറ്ററുകളുൾപ്പെടെ അടച്ചിട്ടതോടെ തദ്ദേശ സ്ഥാപനങ്ങൾക്കുണ്ടായ നികുതി നഷ്ടമായ 171.39 കോടി നൽകില്ല

3. സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടേയും ഡി.എ കുടിശിക 6,000 കോടിയും ലീവ് സറണ്ടർ 3,550കോടിയും പിടിച്ചുവച്ചിരിക്കുന്നു

4. സപ്ളൈകോയുടെ അക്കൗണ്ടിൽ 181കോടിയുടെ ഫണ്ട് ഉണ്ടായിട്ടും 89,835 കർഷകർക്ക് നെല്ല് സംഭരണവകയിൽ 48.04 കോടി നൽകിയില്ല

5. സർക്കാർ സ്ഥാപനങ്ങളിൽ പ്രമോഷൻ, ലീവ് തുടങ്ങിയ കാരണങ്ങളാലുള്ള ഒഴിവുകളിലേക്ക് പ്രമോഷൻ നൽകേണ്ടെന്ന് തീരുമാനം

6. വിവിധ ക്ഷേമബോർഡുകളുടെ പെൻഷൻ വർദ്ധന ഉടൻ നടപ്പാക്കേണ്ടെന്നും കുടിശിക നൽകേണ്ടെന്നും തീരുമാനം

7. 4000 രൂപയ്ക്ക് മേൽ ഇ.പി.എഫ് പെൻഷൻ ലഭിക്കുന്നവർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ നൽകേണ്ടെന്ന് തീരുമാനം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PENSION
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.