തിരുവനന്തപുരം : സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ പുറത്താക്കാനുള്ള മന്ത്രിസഭയുടെ ഓർഡിനൻസിൽ തിടുക്കപ്പെട്ട് ഗവർണർ നടപടിയെടുക്കില്ല. നിയമസഭ ചേർന്ന് ബില്ല് പാസാക്കാൻ സർക്കാർ നീക്കം തുടങ്ങിയ സാഹചര്യത്തിലാണിത്.
ഡൽഹിയിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 20ന് മടങ്ങിയെത്തും. 16ന് ചേരുന്ന മന്ത്രിസഭായോഗം ഗവർണറോട് നിയമസഭാ സമ്മേളനം വിളിക്കാൻ ശുപാർശ ചെയ്യാനുള്ള സാദ്ധ്യതയുണ്ട്. ഈ ശുപാർശ ഗവർണർ അംഗീകരിക്കുന്നതോടെ , ഓർഡിനൻസ് അസാധുവാകും. തുടർന്ന് നിയമസഭ ബില്ല് പാസാക്കി നൽകിയാൽ അതിന്മേലാകും ഗവർണർ നടപടി സ്വീകരിക്കുക. ഓർഡിൻസിൽ താൻ വിധി കല്പിക്കില്ലെന്ന് നിരന്തരം ആവർത്തിക്കുന്ന ഗവർണർ, അത് രാഷ്ട്രപതിക്ക് വിടുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. നിയമസഭ ബില്ല് പാസാക്കി നൽകിയാൽ ഗവർണർക്ക് അത് പിടിച്ചുവയ്ക്കുകയോ, രാഷ്ട്രപതിക്ക് അയയ്ക്കുകയോ ചെയ്യാം. ഇത് സംബന്ധിച്ച നിയമോപദേശങ്ങളും രാജ്ഭവൻ തേടിയേക്കും.
ഭരണഘടന പ്രകാരം ഗവർണർക്ക് ബില്ല് പിടിച്ചുവയ്ക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഇതിനകം നാല് ബില്ലുകൾ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാതെ പിടിച്ചുവച്ചിട്ടുണ്ട്. അതിനാൽ പുതിയ ബില്ലിന്റെ ഭാവി എന്താകുമെന്നതിൽ വ്യക്തയില്ല. ബില്ല് തടഞ്ഞുവയ്ക്കുന്ന ഗവർണർക്കെതിരെ നിയമ പോരാട്ടം തുടങ്ങാനാണ് സർക്കാർ തീരുമാനം. എന്നാൽ ബില്ല് രാഷ്ട്രപതിക്ക് അയച്ചാലും അത് തീർപ്പാകുന്നത് വരെ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാകില്ല. സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള ഒരു വിഷയത്തിൽ ഓർഡിനൻസോ, ബില്ലോ രാഷ്ട്രപതിക്ക് അയയ്ക്കുന്നതിന് നിയമ പിൻബലമില്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. ഇതോടെയാണ് രണ്ടും കല്പിച്ച് മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |