പാരീസ് : വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ് ടോം ഹാങ്ക്സിനെ നായകനാക്കി 2004ൽ പുറത്തിറക്കിയ ദ ടെർമിനൽ എന്ന ചിത്രത്തിന് പ്രചോദനമായ ഇറാൻ അഭയാർത്ഥി മെഹ്‌റാൻ കരീമി നസേരി ( 76 ) അന്തരിച്ചു. പാരീസിലെ ചാൾസ് ഡി ഗോൾ വിമാനത്താവളത്തിലെ 2എഫ് ടെർമിനലിൽ 18 വർഷം ജീവിച്ച അദ്ദേഹം അതേ ടെർമിനലിൽ വച്ച് ശനിയാഴ്ച ഹൃദയാഘാതം മൂലമാണ് മരിച്ചത്.
1945ൽ ഇറാനിൽ ജനിച്ച നസേരിയുടെ അമ്മ സ്കോട്ട്‌ലൻഡ് സ്വദേശിനിയായിരുന്നു. 1973ൽ യു.കെയിലെത്തി മൂന്ന് വർഷ വിദ്യാഭ്യാസത്തിന് ശേഷം നസേരി ഇറാനിലേക്ക് മടങ്ങി. എന്നാൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് 1977ൽ അദ്ദേഹത്തെ ഇറാൻ പുറത്താക്കിയെന്ന് പറയപ്പെടുന്നു. ഇതോടെ യു.കെയിലേക്ക് പോകാൻ നസേരി തീരുമാനിച്ചു.
ബെൽജിയത്തിൽ കുറച്ച് വർഷം താമസിച്ച നസേരിയ്ക്ക് ശരിയായ ഇമിഗ്രേഷൻ രേഖകളുടെ അഭാവം കാട്ടി യു.കെ, നെതർലൻഡ്സ്, ജർമ്മനി എന്നിവിടങ്ങളിൽ പ്രവേശനം നിഷേധിച്ചു. യു.കെയിലേക്കുള്ള യാത്രയ്ക്കിടെ 1988ലാണ് നസേരി ഫ്രാൻസിലെത്തിയത്. നയതന്ത്ര രേഖകൾ നഷ്ടമായതിനാൽ അവിടെ നിന്ന് അദ്ദേഹത്തിന് വിമാനത്തിൽ കയറാനോ വിമാനത്താവളം വിടാനോ സാധിച്ചില്ല.
ഇതോടെ അദ്ദേഹം വിമാനത്താവളത്തിന്റെ ഒരു ചെറിയ ഭാഗത്ത് ഒതുങ്ങി ജീവിച്ചു. ഒരു ബെഞ്ചിൽ ബാഗുകൾക്കൊപ്പം കഴിഞ്ഞ നസേരി തന്റെ കഥ ഇടയ്ക്ക് നോട്ട്ബുക്കിൽ പകർത്തിയും പത്രം വായിച്ചും സമയം ചെലവഴിച്ചു. തന്റെ കഥ സിനിമയായതിന് പിന്നാലെ അഭിമുഖത്തിനായി നിരവധി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ അദ്ദേഹത്തെ സമീപിച്ചു. ' സർ ആൽഫ്രഡ് " എന്നും നസേരി അറിയപ്പെട്ടു.
1999ൽ അഭയാർത്ഥി പദവിയും ഫ്രാൻസിൽ ജീവിക്കാനുള്ള അനുവാദവും ലഭിച്ചെങ്കിലും 2006 ൽ രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത് വരെ നീണ്ട 18 വർഷം നസേരി വിമാനത്താവളത്തിൽ തുടർന്നു. പിന്നീട് സിനിമയുടെ ഭാഗമായി തനിക്ക് ലഭിച്ച പണം കൊണ്ട് ഒരു ഹോസ്റ്റലിൽ ജീവിച്ചു. ഒടുവിൽ ഇക്കഴിഞ്ഞ സെപ്തംബർ പകുതിയോടെ നസേരി വിമാനത്താവളത്തിൽ മടങ്ങിയെത്തി.
വിമാനത്താവളത്തിലെ ജീവനക്കാർ നസേരിയുമായി വളരെ അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു. നസേരിയ്ക്ക് വിമാനത്താവളത്തിന്റെ പൊതുഇടങ്ങളിൽ എപ്പോഴും ചുറ്റിത്തിരിയാനുള്ള സ്വാതന്ത്ര്യം അനുവദിച്ചിരുന്നതായി അധികൃതർ ഓർമ്മിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |