കൊച്ചി: പനമ്പിള്ളി നഗറിലെ കാനയിൽ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റ സംഭവം ഞെട്ടലുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ഇത്തരത്തിൽ ഓടകൾ തുറന്നിടുന്നത് ശരിയാണോ എന്ന് കോർപ്പറേഷൻ സെക്രട്ടറിയോട് കോടതി ചോദിച്ചു. ഇക്കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തുന്നതിനാണ് കോർപ്പറേഷൻ സെക്രട്ടറിയോട് ഹാജരാകാൻ ആവശ്യപ്പെട്ടതെന്നും കോടതി പറഞ്ഞു.
പൊതു നിരത്തുകൾ മുതിർന്നവർക്ക് മാത്രമുള്ളതല്ല, അത് കുട്ടികൾക്കും കൂടി അവകാശപ്പെട്ടതാണ്. കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ആര് സമാധാനം പറയുമായിരുന്നു എന്നും കോടതി ആരാഞ്ഞു. എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കോടതി നിർദേശിക്കുകയും ചെയ്തു. സംഭവത്തിൽ ക്ഷമചോദിച്ച കോര്‍പ്പറേഷന്‍ സെക്രട്ടറി രണ്ടാഴ്ച്ചക്കുള്ളില്‍ ഓവുചാലുകള്‍ക്ക് സ്ലാബുകള്‍ ഇടുമെന്നും ഹൈക്കോടതിയെ അറിയിച്ചു. അഭിഭാഷകർ ഇന്ന് രാവിലെയാണ് സംഭവം ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. മെട്രോയിൽ നിന്നിറങ്ങി മാതാവിനൊപ്പം നടന്ന് വീട്ടിലേയ്ക്ക് പോവുകയായിരുന്നു കുട്ടി. ഇതിനിടെയാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന അമ്മ കുട്ടിയെ ഉടൻ പിടിച്ചുകയറ്റിയതിനാൽ വലിയ അപകടം ഒഴിവായി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഈ കാന മൂടണമെന്ന് പരിസരവാസികളും കൗൺസിലറും ഉൾപ്പെടെയുള്ളവർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ വേണ്ട നടപടി സ്വീകരിക്കാത്തതാണ് അപകടത്തിന് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |