തിരുവനന്തപുരം: ഗവർണർക്കെതിരെയുള്ള രാഷ്ട്രീയപോരാട്ടത്തെ മതന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജ്ജിക്കാനുള്ള ആയുധമാക്കി മാറ്റി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പരമാവധി നേട്ടമുണ്ടാക്കാൻ സി.പി.എം തന്ത്രം മെനയുന്നു. പൗരത്വഭേദഗതി വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് അതൃപ്തിയുണ്ടെന്നും ഗവർണറുടെ ഇപ്പോഴത്തെ നയസമീപനങ്ങളെ മുസ്ലിംലീഗ് അടക്കമുള്ള യു.ഡി.എഫ് കക്ഷികൾ സംശയത്തോടെയാണ് കാണുന്നതെന്നും സി.പി.എം വിലയിരുത്തുന്നു. ഈ സാഹചര്യം മുതലെടുക്കാനാണ് ശ്രമം.
സർവകലാശാലകളെ ആർ.എസ്.എസ് വത്കരിക്കാൻ ഗവർണർമാരെ കേന്ദ്രം ഉപയോഗിക്കുന്നുവെന്ന ഇടത് ആരോപണത്തിന് ശക്തി പകരുന്നതാണ്
യു.ജി.സി ചെയർമാൻ ഏറ്റവുമൊടുവിൽ ഗവർണർമാർക്കയച്ച കത്ത്. ഖാപ് പഞ്ചായത്തുകൾ ജനാധിപത്യത്തിന്റെ ആദ്യകാല മാതൃകയാണെന്നും വേദകാലം മുതൽ ഇന്ത്യയിൽ ജനാധിപത്യമുണ്ടായിരുന്നുവെന്നും വിദ്യാർത്ഥികളെ പഠിപ്പിക്കാനാവശ്യപ്പെട്ട് യു.ജി.സി ചെയർമാൻ കത്തയച്ചത് സർവകലാശാലകളിലേക്ക് നേരിട്ടുള്ള കൈകടത്തലായാണ് സി.പി.എം വ്യാഖ്യാനിക്കുന്നത്. ആർ.എസ്.എസ് മേധാവി കേരളത്തിലെത്തിയപ്പോൾ അങ്ങോട്ട് പോയി കണ്ടതും ഗവർണറുടെ ആർ.എസ്.എസ് ചായ്‌വിന് തെളിവാണെന്ന് സി.പി.എം പറയുന്നു.
ഗവർണർ വിഷയത്തിൽ ലീഗിന്റെ ഭിന്ന നിലപാട് യു.ഡി.എഫിനകത്ത് ആശയക്കുഴപ്പം വിതച്ചെന്ന് സി.പി.എം കരുതുന്നു. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ നിയമസഭയിലെത്തുമ്പോൾ ഇക്കാര്യം ചൂണ്ടിക്കാട്ടി യു.ഡി.എഫിനെ പ്രതിരോധത്തിലാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
ഉന്നത വിദ്യാഭ്യാസമേഖലയിൽ ഇടതുസർക്കാരിന്റെ കൈകടത്തലിനെ എതിർക്കുമ്പോഴും ഗവർണർക്ക് കണ്ണടച്ച് പിന്തുണ നൽകുന്നത് ശരിയല്ലെന്ന അഭിപ്രായം യു.ഡി.എഫിലുണ്ട്. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന രാജസ്ഥാനിലും അടുത്തകാലം വരെ അധികാരത്തിലുണ്ടായിരുന്ന മഹാരാഷ്ട്രയിലും ചാൻസലറെന്ന നിലയിലുള്ള ഗവർണറുടെ ഇടപെടലുകളെ കോൺഗ്രസ് ശക്തിയായി എതിർക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |