തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി ജയരാജന് പുതിയ കാർ വാങ്ങാനുള്ള തീരുമാനം വിവാദമാകുന്നു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധയിൽ നട്ടം തിരിയുമ്പോഴാണ് 35 ലക്ഷം രൂപ വരെയുള്ള കാർ വാങ്ങുന്നതിന് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയർമാനായ ഖാദി ഡയറക്ടർ ബോർഡാണ് വൈസ് ചെയർമാന് വേണ്ടി 35 ലക്ഷം രൂപയുടെ കാർ വാങ്ങാൻ തീരുമാനിച്ചത്. മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നൽകി. പുതിയ വാഹനം വാങ്ങുന്നതിന് നവംബർ നാലിന് ചീഫ് സെക്രട്ടറിയും നവംബർ ഒൻപതിന് ധനവകുപ്പും ഉത്തരവിറക്കി. അതീവ സുരക്ഷയുള്ള കാറാണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെന്നാണ് സൂചന.
എന്നാൽ തനിക്ക് ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള കാറാണ് വാങ്ങുന്നതെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് പി ജയരാജൻ പ്രതികരിച്ചു. പത്ത് വർഷം പഴക്കമുള്ള വാഹനം പലപ്പോഴും നിന്നുപോകുന്ന അവസ്ഥയാണെന്നും, ഖാദി ബോർഡിനെ നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ കാർ വാങ്ങുന്നതെന്നും ജയരാജൻ പറഞ്ഞു.
പി. ജയരാജന്റെ വാക്കുകൾ-
''പരമാവധി 35 ലക്ഷം രൂപയുടെ കാർ വാങ്ങാൻ ഖാദി ബോർഡ് തീരുമാനിക്കുകയും സർക്കാരിനോട് അനുമതി വാങ്ങുകയുമായിരുന്നു. നിലവിൽ വൈസ് ചെയർമാൻ ഉപയോഗിക്കുന്ന വാഹനം ഒട്ടേറെ പ്രശനങ്ങളുള്ളതാണ്. പത്ത് വർഷം പഴക്കമുള്ള വാഹനം പലപ്പോഴും നിന്നുപോകുന്ന അവസ്ഥയായിരുന്നു. ഖാദി ബോർഡിനെ നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ബുള്ളറ്റ് പ്രൂഫ് വാഹനം എന്നത് തെറ്റാണ്. അതീവ സുരക്ഷ വേണ്ടത് എനിക്കാണ്. ആ കാറ്റഗറിയിലുള്ളയാളാണ് ഞാൻ. ഖാദി ബോർഡിന്റെ വിപണവും, പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിന് നല്ലൊരു വാഹനം ആവശ്യമാണ്''.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |