തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് നൽകിയ കത്ത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് എ.ഡി.ജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിലും ആശയകുഴപ്പം. കത്ത് വ്യാജമാണെന്ന് ആദ്യ ഘട്ടത്തിൽ പറഞ്ഞ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇന്നലെ ക്രൈംബ്രാഞ്ച് മേധാവിക്കു നൽകിയ റിപ്പോർട്ടിൽ കത്ത് വ്യാജമാണെന്നോ യഥാർത്ഥമാണെന്നോ ഉറപ്പിക്കാനായിട്ടില്ലെന്നാണ് രേഖപ്പെടുത്തിയത്. യാത്രയുടെ ഭാഗമായി അവധിയിലായിരുന്ന ക്രൈംബ്രാഞ്ച് മേധാവി ഷേക്ക് ധർവേഷ് സാഹിബ് കഴിഞ്ഞ ദിവസം തിരിച്ചെത്തിയതിനെത്തുടർന്നാണ് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിലുണ്ട്.
കത്തിന്റെ ഒറിജിനൽ കണ്ടെത്താനായില്ലെന്നും വാട്സാപ്പിൽ പ്രചരിക്കുന്ന സ്‌ക്രീൻഷോട്ട് മാത്രമാണ് കൈവശം കിട്ടിയതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കത്തിന്റെ ആധികാരികത സംബന്ധിച്ച് ഈ ഘട്ടത്തിൽ പറയാനാവില്ല. ഇക്കാര്യത്തിൽ വിശദമായ ശാസ്ത്രീയ പരിശോധനകളടക്കം നടത്തണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.
കത്ത് വ്യാജമാണെന്നാണ് മേയറുടെ മൊഴിയെന്ന് റിപ്പോർട്ടിലുണ്ട്. കത്ത് അയച്ചതായി പറയുന്ന ദിവസം മേയർ സ്ഥലത്തുണ്ടായിരുന്നില്ല.
അത്തരമൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനും മൊഴി നൽകിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുന്നതിന് കേസ് രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ക്രൈംബ്രാഞ്ച് മേധാവി ഡി.ജി.പി അനിൽകാന്തുമായി ചർച്ച ചെയ്ത് തുടർ നടപടികൾ സ്വീകരിക്കും.
പാർട്ടിയുടെ അമനരഹസ്യം
കത്ത് വിവാദത്തിൽ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന ഘടകം പറയുമ്പോഴും സി.പി.എം ജില്ലാ ഘടകം രഹസ്യ അന്വേഷണ കമ്മിഷനെ നിയോഗിച്ചതും പുറത്തു വന്നു.രണ്ടംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തന്നെ വ്യക്തമാക്കിയിരുന്നു.
ഒരു ജില്ല കമ്മിറ്റി അംഗത്തെയും ജില്ല സെക്രട്ടേറിയറ്റ് അംഗത്തെയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി നിയമിച്ചെന്നാണ് അറിയുന്നത്. രഹസ്യമായതുകൊണ്ട് അന്വേഷണ സമിതിയുടെ പേര് വിവരം വെളിപ്പെടുത്തിയിട്ടില്ല.പാർട്ടിയിലെ തന്നെ ആരെങ്കിലും കത്ത് നിർമ്മിച്ചതാണോയെന്നാണ് അന്വേഷണ കമ്മിഷൻ അന്വേഷിക്കുന്നതെന്നാണ് പുറത്തുവന്ന വിവരം. എന്നാൽ, കത്ത് ആര് ചോർത്തി എന്നാണ് രഹസ്യമായി അന്വേഷിക്കുന്നത് എന്നാണ് അരമന രഹസ്യം. കത്ത് വിവാദത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കത്ത് വിവാദത്തിന് പ്രതിരോധം സൃഷ്ടിക്കാൻ പര്യാപ്തമായ എന്തെങ്കിലും ജനങ്ങളെ ബോദ്ധ്യപെടുത്താനുള്ള കാമ്പെയിൻ എത്രയും വേഗം ആരംഭിക്കാനാണ് ജില്ല ഘടകത്തിന്റെ ശ്രമമെന്നാണ് അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |