ആലുവ: ചാൻസലർ പദവി ഒഴിയില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളം ഉണ്ടാകുംമുമ്പേ ഇവിടത്തെ സർവകലാശാലകളുടെ ചാൻസലർ ഗവർണറാണെന്നും ആ പദവി ഒഴിവാക്കുന്നത് സർക്കാരിന്റെ അധികാരത്തിന് പുറത്തുള്ള കാര്യമാണെന്നും ഗവർണർ ആലുവ പാലസിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് ചിലർ സർവകലാശാലകളെ നിയന്ത്രിക്കുകയാണ്. സർവകലാശാലകൾ മുതൽ കോർപ്പറേഷനുകളിൽവരെ സ്വന്തം ആളുകളെ നിയമിക്കാനാണ് ശ്രമം. സ്വന്തം ഓഫീസിലെ ചിലർ അനധികൃത നിയമനം നടത്തുന്നത് മുഖ്യമന്ത്രി അറിയുന്നില്ലെങ്കിൽ അത് കുറ്റകരമാണെന്നും ഗവർണർ പറഞ്ഞു.
സർവകലാശാലകളിൽ നിയമവിരുദ്ധ നിയമനം അനുവദിക്കില്ല. പ്രിയ വർഗീസിന്റെ കണ്ണൂർ സർവകലാശാലയിലെ നിയമനത്തെ വ്യക്തിപരമായി എതിരിടുന്നില്ല. എന്നാൽ നിയമനം നിയമപരമായി പരിശോധിക്കും.
സാങ്കേതിക സർവകലാശാലയുടെ താത്കാലിക വൈസ് ചാൻസർലറായി ചുമതലയേറ്റെങ്കിലും ഉദ്യോഗസ്ഥരുടെ നിസഹകരണംമൂലം ബിരുദവിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് നൽകാനാകുന്നില്ലെന്ന ഡോ. സിസ തോമസിന്റെ പരാതിയെക്കുറിച്ച് പരിശോധിക്കും. അവരുടെ പ്രവർത്തനം തടയുന്നുണ്ടെങ്കിൽ അത് ക്രിമിനൽ കുറ്റമാണ്. പേഴ്‌സണൽ സ്റ്റാഫിനെ നിയമിക്കുന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. അതിലെവിടെയാണ് നിയമലംഘനമെന്നും ഗവർണറുടെ സ്റ്റാഫ് നിയമനത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |