ന്യൂഡൽഹി: നിയമസഭ ചേരാൻ തീരുമാനിച്ച സന്ദർഭത്തിൽ ഓർഡിനൻസ് അപ്രസക്തമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളിൽ നിയമങ്ങൾ ലംഘിച്ചെന്നത് കോടതി അംഗീകരിച്ചെന്നും, ഇനിയുള്ള കാര്യങ്ങൾ കോടതി തീരുമാനിക്കുമെന്നും ഗവർണർ ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, തന്റെ അതിഥികൾക്ക് സഞ്ചരിക്കാൻ ആറ് മാസത്തേക്ക് മൂന്ന് ഇന്നോവ കാറുകൾ ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പിനയച്ച കത്തിനെക്കുറിച്ചും ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. കാറ് വാടകയ്ക്കാണ് ആവശ്യപ്പെട്ടതെന്നും അത് വിഷയമാക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ഇന്നോവ കാറുകളും ഡ്രൈവർമാരെയും ആവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്രകുമാർ ദൊഡാവത്ത് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെഴുതിയ കത്ത് ഇന്നലെയാണ് സർക്കാർ പുറത്തുവിട്ടത്. ടൂറിസം വകുപ്പിൽ നിന്ന് കാറുകൾ വിട്ടുനൽകാനാവശ്യപ്പെട്ട് 2021 സെപ്തംബർ 23നെഴുതിയതാണ് കത്ത്. 2021ഒക്ടോബർ പത്തു മുതൽ 2022 മാർച്ചുവരെ ഗവർണറുടെ കൂടുതൽ അതിഥികൾ രാജ്ഭവനിലെത്തുമെന്നും അവർക്ക് സഞ്ചരിക്കാൻ കൂടുതൽ വാഹനങ്ങൾ വേണമെന്നുമായിരുന്നു ആവശ്യം. രാജ്ഭവനിൽ വാഹനങ്ങളുടെ കുറവുള്ളതിനാലാണ് ഇതെന്നും കത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |