തിരുവനന്തപുരം : കർഷകരെ പട്ടിണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന നയം തിരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എംപി. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി.വിജയന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. ഇടതുഭരണത്തിൽ കർഷകരുടെ ജീവിതം പൊലിഞ്ഞ് പോകുന്നു. കാർഷിക രംഗം അപകടരമായ നിലയിലാണ്. കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊയ്തു കഴിഞ്ഞ നെല്ല് സംഭരിക്കാതെ നിരവധി കർഷകരുടെ അദ്ധ്വാനമാണ് പാഴായിപോയത്. സ്വകാര്യ ബാങ്കുകളിൽ നിന്നു പോലും ഉയർന്ന പലിശയ്ക്ക് കടമെടുത്ത് കൃഷി ചെയ്ത കർഷകന് അത് തിരിച്ചടയ്ക്കാൻ കഴിയാതെ നിരാശബാധിച്ച് ആത്മഹത്യ ചെയ്യുകയാണ്. ഇത് ഗുരുതരമായ സ്ഥിതിയാണ്. സംസ്ഥാന സർക്കാരിന്റെ നിസംഗതയും കഴിവുകേടുമാണ് ഓരോ കർഷകനെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ രണ്ടു കർഷകരാണ് കോഴിക്കോടും പാലക്കാടുമായി ആത്മഹത്യ ചെയ്തത്. ഇതിന് ഉത്തരവാദി സംസ്ഥാന സർക്കാരും ഇടതു സർക്കാരിന്റെ ദുർഭരണവുമാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.
കർഷകരോട് ഇത്രയും നിന്ദ്യമായ രീതിയിൽ പെരുമാറിയ ഇടതു സർക്കാർ ഇന്നുവരെ കേരളത്തിലുണ്ടായിട്ടില്ല. കർഷകരെ പട്ടിണിക്കിടുന്ന നയം തിരുത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ കേരളം കാണുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.
കെപിസിസി ഭാരവാഹികളായ കൊടിക്കുന്നിൽ സുരേഷ് എംപി, എൻ. ശക്തൻ, ടി.യു.രാധാകൃഷ്ണൻ, ജിഎസ് ബാബു, വി.പ്രതാപചന്ദ്രൻ, ഡിസിസി പ്രസിഡന്റ് പാലോട് രവി, വി.എസ്.ശിവകുമാർ, ശരത്ചന്ദ്ര പ്രസാദ്, കെ. മോഹൻകുമാർ, കൊല്ലം ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കർഷക കോൺഗ്രസ് ഭാരവാഹികളായ എ.സി.സാബൂസ്, വി.എൻ. ഉദയകുമാർ, ബാബുജി ഈശോ, ജോർജ് കൊട്ടാരം, കൊട്ടുകാൽ ഗോപി, ജോജി ചെറിയാൻ, അടയമൺ മുരളി, ആന്റണി കുഴിക്കാട്ടിൽ, മാത്യൂ ചെറുപറമ്പൻ തുടങ്ങിയവർ സംസാരിച്ചു.സമാപന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി ജി.എസ്.ബാബു ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |