തിരുവനന്തപുരം: പാലിന്റെ വില ലിറ്ററിന് ആറ് രൂപ കൂട്ടാൻ മന്ത്രിസഭ അനുമതി നൽകിയതിന് പിന്നാലെ ഡിസംബർ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് മിൽമ അറിയിച്ചു. ലിറ്ററിന് അഞ്ച് രൂപ വീതം കർഷകർക്ക് കൂടുതലായി ലഭിക്കും. പാലിനൊപ്പം തൈര്, നെയ്യ് ഉൾപ്പെടെ മറ്റ് ഉത്പന്നങ്ങളുടെ വിലയിലും വർദ്ധനവുണ്ടാകുമെന്ന് മിൽമ വ്യക്തമാക്കി. പാലിന് അഞ്ചു രൂപയെങ്കിലും കൂടുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രിജെ ചിഞ്ചുറാണി നേരത്തെ അറിയിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്ത് മദ്യവിലയിലും വർദ്ധനവ് ഉണ്ടാകും. കേരളത്തിലുണ്ടാക്കുന്ന മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ, ഇതുമൂലമുണ്ടാകുന്ന നഷ്ടം നികത്താനാണ് വില വർദ്ധിപ്പിക്കുന്നത്.
മദ്യത്തിന് രണ്ട് ശതമാനം അതായത് പരമാവധി പത്ത് രൂപയുടെ വർദ്ധനവുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. മദ്യ ഉത്‌പാദകരിൽ നിന്നും ഈടാക്കിയിരുന്ന അഞ്ച് ശതമാനം നികുതിയാണ് സർക്കാർ ഒഴിവാക്കിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് അവസാനം മദ്യ വില കൂട്ടിയത്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപ വരെയാണ് വർദ്ധിപ്പിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |