കോട്ടയം. പൂട്ടുന്ന ഹോട്ടലും തുണിക്കടകളുമൊക്കെ ലോട്ടറിക്കടകളായി പുനർജനിക്കുന്നു. കൊവിഡ് പ്രതിസന്ധിയിൽ ജില്ലയിൽ പ്രവർത്തനം അവസാനിപ്പിച്ച മിക്ക കടമുറികളിലും ഇപ്പോൾ ഭാഗ്യപരീക്ഷണ വേദിയായി. കൊവിഡിന് ശേഷം ജില്ലയിൽ ലോട്ടറി ഏജൻസികളുടേയും കച്ചവടക്കാരുടേയും എണ്ണവും വരുമാനവും വർദ്ധിച്ചു. ഭാവിയെക്കുറിച്ച് പ്രതീക്ഷ നഷ്ടപ്പെട്ട മലയാളികൾ ഭാഗ്യാന്വേഷികളായി മാറിയ ഗുരുതര സാഹചര്യം ചിലർക്ക് വരുമാനമാർഗമായി മാറുകയാണ്.
കോട്ടയം നഗരത്തിൽ മാത്രം രണ്ട് മാസത്തിനുള്ളിൽ പത്തിലേറെ പുതിയ ലോട്ടറിക്കടകളാണ് തുടങ്ങിയത്. ഇവിയെല്ലാം മുൻപ് ഹോട്ടലോ സ്റ്റേഷനറിക്കടകളോ ആയിരുന്നു.
വന്നത് 580 ഏജൻസികൾ.
ജില്ലാ ലോട്ടറി ഓഫീസിന്റെ കണക്ക് പ്രകാരം 2020 ഏപ്രിൽ മുതൽ കഴിഞ്ഞ ദിവസം വരെ 580 പുതിയ ഏജൻസികൾ തുറന്നിട്ടുണ്ട്. ഇതുവഴി വരുമാനത്തിലും വർദ്ധനവ് ഉണ്ടായി. ഈ സാമ്പത്തിക വർഷം 725 കോടി രൂപയാണ് ജില്ലാ ലോട്ടറി ഓഫീസിന്റെ ടാർജറ്റ്. ഇതിനോടകം തന്നെ 500 കോടി വരുമാനം ലഭിച്ചിട്ടുണ്ട്. ലൈസൻസുള്ള 5045 ഏജൻസികളാണ് ജില്ലയിൽ ട പ്രവർത്തിക്കുന്നത്. 2020ൽ 4828 ഏജൻസികളായിരുന്നു. ലൈസൻസ് ഓരോ വർഷവും പുതുക്കണമെന്നുണ്ട്. എന്നാൽ ലൈസൻസ് പുതുക്കാതെ പ്രവർത്തിക്കുന്നവരും നിരവധിയാണ്. ലോട്ടറി ഓഫീസിൽ നിന്ന് ലൈസൻസുള്ള ഏജൻസികൾക്ക് മാത്രമേ ടിക്കറ്റ് നൽകാറുള്ളൂ. ബസ് സ്റ്റാൻഡുകൾ അടക്കം പൊതുസ്ഥലങ്ങളിൽ ലോട്ടറി വിൽപ്പനക്കാരുടെ എണ്ണം ഉയർന്നു.
ലോട്ടറി വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു.
ഏജൻസികളിൽ നിന്ന് ലോട്ടറി വാങ്ങി വിൽപ്പന നടത്തുന്നവരുടെ എണ്ണം കൊവിഡിന് ശേഷം കുത്തനെ ഉയർന്നിട്ടുണ്ട്. സമ്മാനത്തുക വർദ്ധിപ്പിച്ചതും കച്ചവടം കൂടാൻ കാരണമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |