കോട്ടയം: പല തലമുറകൾക്കു മുന്നിൽ വായനയുടെ പുതുലോകം തുറന്ന കോട്ടയം പബ്ലിക് ലൈബ്രറി 140ന്റെ പടി കയറുന്നു. പ്രമുഖ പത്രങ്ങളൂടെ ആദ്യകാലം മുതലുള്ള കോപ്പികൾ, ഗസറ്റ് എന്നിവയുടെ വിപുലമായ ശേഖരവുമുള്ള ലൈബ്രറിയിൽ 6000 അംഗങ്ങളാണുള്ളത്. നാടകാചാര്യൻ എൻ.എൻ.പിള്ള തന്നിലെ നാടകകാരനെ രൂപപ്പെടുത്തിയത് പബ്ലിക് ലൈബ്രറിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
1882 ൽ ദിവാൻ പേഷ്‌കാർ ടി.രാമരായരാണ് കോട്ടയം പബ്ലിക്ക് ലൈബ്രറിയ്ക്കു തുടക്കമിട്ടത്. തിരുവിതാംകൂർ ദിവാനായി മാറും വരെ അദ്ദേഹം സാരഥിയായി. ഡി.സി കിഴക്കേമുറി തിരുനക്കരയിലെ നാലുനില മന്ദിരം കേരളത്തിൽ ആദ്യമായി ലോട്ടറി നടത്തിയാണ് നിർമിച്ചത്. ഒരു രൂപ ടിക്കറ്റിനുള്ള സമ്മാനമായ അംബാസിഡർ കാർ തിരുനക്കര മൈതാനിയിൽ പ്രദർശിപ്പിച്ചായിരുന്നു ആളുകളിൽ വിശ്വാസം നേടിയത്. വൻ വിജയമായ ഈ ലോട്ടറിയുടെ ചുവട് പിടിച്ചായിരുന്നു അന്നത്തെ ധനകാര്യമന്ത്രി പി.കെ.കുഞ്ഞ് സംസ്ഥാന ഭാഗ്യക്കുറിക്ക് തുടക്കമിട്ടത്.
1982 ലായിരുന്നു ശതാബ്ദി ആഘോഷം. 40 വർഷം മുമ്പ് എബ്രഹാം ഇട്ടിച്ചെറിയ പ്രസിഡന്റായതോടെയാണ് പബ്ലിക് ലൈബ്രറിയിലും കുട്ടികളുടെ ലൈബ്രറിയിലും വിവിധ വികസന പദ്ധതികൾക്ക് തുടക്കമിട്ടത്. .
ശാസ്ത്രി റോഡിൽ വാങ്ങിയ സ്ഥലത്ത് രണ്ടു നിലകളിലായി പ്രധാന കെട്ടിടം, മൂന്നു നിലകളിൽ രണ്ടു ബ്ലോക്കുകൾ, കെ.പി.എസ് മേനോൻ ഹാൾ, രണ്ട് മിനി ഹാളുകൾ, 32 അടി ഉയരത്തിൽ 62 ലക്ഷം രൂപ മുടക്കി ലോകപ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ തീർത്ത അക്ഷര ശില്പം, സഹസ്രദള പത്മമടക്കം 51 ഇനം അത്യപൂർവമായ സസ്യങ്ങളും വൃക്ഷങ്ങളും നിറഞ്ഞ ബൊട്ടാണിക്കൽ ഗാർഡൻ എന്നിവ നിർമിച്ചത് ഈ കാലയളവിലാണ്. സൗരോർജ പ്ലാന്റിൽ നിന്നാണ് ഇപ്പോൾ ലൈബ്രറിയിലെ മുഴുവൻ വൈദ്യുത ഉപകരണങ്ങളും പ്രവർത്തിക്കുന്നത്. കൂട്ടിക്കൽ പ്രളയത്തിൽ വീട് നഷ്ടമായവർക്ക് വീടിനും സ്‌കൂൾ കുട്ടികൾക്കും ധനസഹായം നൽകി. രണ്ടു ലൈബ്രറികൾക്ക് 1000 പുസ്തകങ്ങളും നൽകി. ആനത്താനത്തും കാഞ്ഞിരത്തും രണ്ട് വായനശാലകളും പ്രവർത്തിക്കുന്നു. ഇതിന് പുറമേയാണ് കുട്ടികളുടെ ലൈബ്രറി. പി.എൻ പണിക്കരുടെ സ്മരണ നിലനിറുത്തുന്നതിനായി അഞ്ചു ലക്ഷം രൂപ മുടക്കി നീലംപേരൂരിലെ ജന്മഗൃഹം പബ്ലിക് ലൈബ്രറി നവീകരിക്കുന്നുമുണ്ട്.
അംഗങ്ങൾ: 6000.
സവിശേഷതകൾ.
വിവിധ വിഷയങ്ങളിലായി രണ്ട് ലക്ഷത്തിലേറെ പുസ്തകങ്ങൾ.
നാൽപ്പതിനായിരം പുസ്തകങ്ങൾ അടങ്ങിയ റഫറൻസ് സെക്ഷൻ.
ഒരേ സമയം 30 പേർക്ക് സൗകര്യ പ്രദമായ ഗവേഷണ വിഭാഗം.
ആദ്യരാഷ്ട്രപതിയും പ്രധാനമന്ത്രിയും ഒപ്പിട്ട ഇന്ത്യൻ ഭരണഘടന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |