കൊച്ചി: പാരമ്പര്യകർഷകനായ നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്ടിൽ ടി.ഒ.ബേബി (56)ക്ക് കുടുംബസ്വത്തായി കിട്ടിയത് 3.5 ഏക്കർ ഭൂമി. ബേബിയുടെ കൃഷി 100 ഏക്കറിൽ. കൈവശമുള്ളതും പാട്ടത്തിനെടുത്തതുമായ ഭൂമിയിൽ വിവിധ വിളകൾ വിളയിക്കുന്ന ഈ കർഷകൻ നഷ്ടക്കണക്കിന്റെ പേരിൽ ഭൂമി തരിശിടുന്ന മലയാളി കർഷകർക്കിടയിൽ വേറിട്ടു നില്ക്കുന്നു.
മൂന്ന് പതിറ്റാണ്ടിലേറെയായി കാർഷികവൃത്തിയെ ജീവവായുപോലെ നെഞ്ചിലേറ്റുന്ന ബേബിയുടെ കൃഷി നെടുമ്പാശേരി, കുണ്ടേലിപ്പാടം, മറ്റൂർ, കപ്രശേരി പ്രദേശങ്ങളിലായി വീടിന്റെ 6 കിലോമീറ്റർ ചുറ്റളവിലായാണ്. 40 ഏക്കറിലധികം നെല്ല്, 35 ഏക്കർ കപ്പ, കൂടാതെ ഏത്തവാഴ, പച്ചക്കറി, ചേന എന്നിവ മുടങ്ങാതെ കൃഷിചെയ്യുന്നു. ബേബി പത്താം ക്ലാസ് പാസായശേഷം ഉന്നതവിദ്യാഭ്യാസത്തിന് ശ്രമിക്കാതെ നേരെ പാടത്തേക്ക് ഇറങ്ങുകയായിരുന്നു. കുടുംബസ്വത്തായി കിട്ടിയ ഭൂമി കൊണ്ട് മുന്നോട്ടുപോകാനാവില്ലെന്ന് കണ്ടപ്പോഴാണ് കിട്ടാവുന്നത്രയും സ്ഥലം പാട്ടത്തിനെടുക്കാൻ തീരുമാനിച്ചത്. 2018 ലെ മഹാപ്രളയകാലം മാറ്റി നിറുത്തിയാൽ 30 വർഷത്തിനിടെ ബേബിയുടെ കണക്കുബുക്കിൽ നഷ്ടത്തിന്റെ കോളമില്ല. 60 ലക്ഷം രൂപയുടെ നഷ്ടമാണ് ആ വർഷം ഉണ്ടായത്. കൊവിഡ് ലോക്ക്ഡൗൺ കാലത്ത് ഏക്കർ കണക്കിന് സ്ഥലത്തെ കപ്പയ്ക്ക് വിപണിയില്ലാതായി. എന്നാലും വിളഞ്ഞുപാകമായി കപ്പമുഴുവൻ നാട്ടുകാർക്ക് സൗജന്യമായി വിതരണം ചെയ്ത് നഷ്ടം മറന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും കൃഷി, ജലവിഭവ വകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നുള്ള അവഗണനയിൽ ബേബിക്കും കടുത്ത അമർഷമുണ്ട്. സർക്കാർ വകുപ്പുകൾ ഒരു കർഷകൻ എന്നനിലയിൽ തന്നെ പരിഗണിച്ചിട്ടില്ലെന്നാണ് ബേബിയുടെ പരാതി.
കുണ്ടേലിപ്പാടത്തെ ഇരുപ്പൂ കൃഷി
നെടുമ്പാശേരി കുണ്ടേലിപ്പാടത്തെ 40 ഏക്കറോളം സ്ഥലത്ത് വേനൽക്കാലത്ത് രൂക്ഷമായ ജലക്ഷാമമുണ്ട്. കഴുതക്കാട്ട് ചിറയിൽ നിന്നുള്ള പഴയകനാൽ അറ്റകുറ്റപ്പണി ചെയ്ത് നവീകരിച്ചാൽ പരിഹരിക്കാവുന്ന നിസാര പ്രശ്നമേയുള്ളു. ഇവിടുത്തെ കനാലിന്റെ നവീകരണത്തിന് ഏറിയാൽ 10 ലക്ഷംരൂപപോലും ചെലവ് വരില്ല. നിരവധി തവണ നിവേദനം നൽകിയിട്ടും ഒരു ജനപ്രതിനിധിപോലും ഈ വഴിക്ക് തിരിഞ്ഞിനോക്കിയിട്ടില്ലത്രെ. പണ്ട് നെൽകൃഷി ഉണ്ടായിരുന്ന സ്ഥലമാണ്. ജലക്ഷാമം രൂക്ഷമായതോടെ തരിശായി. പിന്നീട് ബേബി ഏറ്റെടുത്തതുമുതൽ ഇവിടെ കപ്പയും ഏത്തവാഴയുമാണ് കൃഷി ചെയ്യുന്നത്. കനാൽ നന്നാക്കി കിട്ടിയാൽ കുണ്ടേലിപ്പാടത്ത് ഇരുപ്പൂ കൃഷി ചെയ്യാമായിരുന്നെന്നും ബേബി പറഞ്ഞു. കാർഷികവൃത്തിയിൽ ബേബിക്ക് തണലായി ഭാര്യ ജിപ്സിയും ഒപ്പമുണ്ട്. മക്കൾ: അന്നയും മരിയയും പ്രൈമറി സ്കൂൾ വിദ്യാർത്ഥികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |