കണ്ണൂർ:അരയ്ക്ക് താഴെ തളർന്ന മെനിൻഞ്ചോ മൈലോസിസ് എന്ന അസുഖം ബാധിച്ച തന്നെ എ
എടുത്തുനടന്ന അച്ഛനും അമ്മയ്ക്കും നൽകാനുള്ളതായിരുന്നു ആദിത്യൻ ഹിന്ദി പ്രസംഗത്തിൽ നേടിയ ഒന്നാംസ്ഥാനം.പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയായ ആദിത്യന് മത്സരസമയത്ത് എല്ലാ പിന്തുണയുമായി ഇരുവരും കൂടെതന്നെയുണ്ടായിരുന്നു.
പിറക്കുന്ന മകനുണ്ടാകുന്ന പരിമിതികളെ കുറിച്ച് ഡോക്ടർമാരുടെ മുന്നറിയിപ്പ് കേട്ടിട്ടും അവനെ എല്ലാ പിന്തുണയോടെയും സമർത്ഥനാക്കി വളർത്തുകയായിരുന്നു സുനിൽ ജോർജും ഭാര്യ സോജി ജോസഫും.
ആദിത്യന്റെ പഠനം വീട്ടിൽ തന്നെയാണ്. ആഴ്ച്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമെ സ്കൂളിൽ പോകാറുള്ളു. മകന്റെ സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ കൂടിയാണ് അച്ഛൻ സുനിൽ. ഭാഷകൾ കേട്ടാണ് ആദിത്യൻ പഠിക്കുന്നത്. മിമിക്രി, ചിത്രം വര, കവിതാലാപനം, മോണോ ആക്ട് എന്നിവയിലും മിടുക്ക് തെളിയിച്ചിട്ടുണ്ട് ഈ ഒൻപതാംക്ളാസുകാരൻ. മോണോ ആക്ടിൽ നേരത്തെ സബ്ബ് ജില്ലാ തല വിജയിയുമാണ്. ഐ.എ.എസ് ഉദ്യോഗസ്ഥനാവുകയെന്നാണ് ആദിത്യന്റെ സ്വപ്നം . ടി.വി അവതാരകനാകാനുള്ള മോഹവും ഉള്ളിൽ സൂക്ഷിക്കുന്നുണ്ട്. സ്കൂൾ തലത്തിൽ മലയാളം, ഇംഗ്ലീഷ് പ്രസംഗത്തിനും ആദിത്യൻ പങ്കെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |