പാലക്കാട്: ജനപ്രിയ ബ്രാൻഡ് ജവാൻ റമ്മിന് പിന്നാലെ സംസ്ഥാന സർക്കാർ പുതിയ ബ്രാൻഡി വിപണിയിലെത്തിക്കുന്നു. മലബാർ ഡിസ്റ്റലറീസിന്റെ 'മലബാർ ബ്രാൻഡി' ഓണത്തിന് മുമ്പ് വിപണിയിലെത്തിക്കാനാണ് സർക്കാർ തയ്യാറെടുക്കുന്നത്. മാസത്തിൽ 3.5 ലക്ഷം കേയ്സ് മദ്യം ഉത്പാദിപ്പിക്കാനാണ് ആലോചന.
സർക്കാർ മേഖലയിൽ മദ്യ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കിഴക്കൻമേഖലയിൽ ചിറ്റൂരിലുള്ള മലബാർ ഡിസ്റ്റലറീസിൽ മദ്യ ഉത്പാദനം ആരംഭിക്കും. വർഷങ്ങൾക്ക് മുമ്പേ പൂട്ടിപ്പോയ ചിറ്റൂർ ഷുഗർ മില്ലാണ് ഡിസ്റ്റലറിയാക്കുന്നത്. മദ്യ ഉത്പാദനത്തിന് സർക്കാരിന്റെ അനുമതിയും ടെണ്ടർ നടപടികളും പൂർത്തിയായി. കേരള പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. നിലവിൽ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് ഉൽപാദിപ്പിക്കുന്ന ജവാൻ റമ്മാണ് സംസ്ഥാന സർക്കാരിന്റേതായി വിപണിയിലുള്ള മദ്യം. അടിക്കടിയുള്ള മദ്യവില വർദ്ധനവിന് ഇടയിലും സാധാരണക്കാരായ മദ്യ ഉപഭോക്താക്കൾക്ക് ചെറിയ ആശ്വാസമായി തുടരുന്ന മദ്യമാണ് ജവാൻ റം. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന ജവാന്‍ ഒരു ലിറ്ററിന് 600 രൂപയാണ് വില.
പ്ലാന്റ് നിർമ്മാണം മാർച്ചിൽ പൂർത്തിയാക്കും
ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബർ ഒന്ന് മുതൽ ആരംഭിക്കും. നാല് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ സിവിൽ ആൻഡ് ഇലക്ട്രിക് പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കാനാണ് ആലോചന. പ്ലാന്റ് നിർമ്മാണം മാർച്ച് മാസത്തിന് മുൻപ് പൂർത്തിയാക്കാനാവും വിധമാണ് പദ്ധതിയിടുന്നത്.
ആദ്യ ഘട്ടത്തിൽ അഞ്ച് ഉത്പാദന ലൈനുകൾ സ്ഥാപിക്കും. മാസത്തിൽ 3.5 ലക്ഷം കേയ്സ് മദ്യം ഉൽപാദിപ്പാക്കാനാണ് ആലോചന. 20 കോടിരൂപയാണ് നിർമാണത്തിന് അനുവദിച്ചിരിക്കുന്നത്. സഹകരണ മേഖലയിൽ 1965ൽ ആരംഭിച്ച ചിറ്റൂർ ഷുഗർ മിൽ 2003ലാണ് പ്രവർത്തനം അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |