തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രിൻസിപ്പലായി എ.ഇ.ഒയ്ക്ക് നിയമനം നൽകാൻ ഹയർ സെക്കൻഡറി അദ്ധ്യാപികയെ തരംതാഴ്ത്തുകയും സ്ഥലംമാറ്റുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
കണ്ണൂർ മാതമംഗലം ഗവ.എച്ച്.എസ്.എസിലെ സോഷ്യോളജി അദ്ധ്യാപിക നിഷ ലൂക്കോസിനെയാണ് മലപ്പുറം കോക്കൂർ ഗവ. എച്ച്.എസ്.എസിലേക്ക് എച്ച്.എസ്.എസ്.ടി (ജൂനിയർ) ആയി തരം താഴ്ത്തി നിയമിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് വിചിത്ര ഉത്തരവിറക്കിയത്. എ.ഇ.ഒയായ പി. രവീന്ദ്രന് സ്ഥാനക്കയറ്റം നൽകാനായിരുന്നു ഈ അട്ടിമറി. ഇതിനു പിന്നിൽ പ്രവർത്തിച്ചത് ഏത് സംഘടനയിൽപ്പെട്ടവരായാലും നടപടി നേരിടേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, ഹയർ സെക്കൻഡറി അദ്ധ്യാപക സംഘടനകൾ കോടതിയിൽ പോകാനൊരുങ്ങുകയാണ്.
ഹയർ സെക്കൻഡറി പ്രത്യേക വിഭാഗമാക്കിയപ്പോൾ,
പ്രിൻസിപ്പൽ നിയമനം ഹയർ സെക്കൻഡറി അദ്ധ്യാപകർക്കും ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ/ എ.ഇ.ഒ തസ്തികയിലുള്ളവർക്കും 2:1 എന്ന അനുപാതത്തിൽ നൽകാൻ വ്യവസ്ഥ ചെയ്തിരുന്നു. സീനിയർ അദ്ധ്യാപകർ കുറവായിരുന്ന ഘട്ടത്തിലാണ് അങ്ങനെ ചെയ്തത്. ആ നിയമം ഉപയോഗിച്ചാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്.
ഇത്തരം പോരായ്മകൾ പരിഹരിക്കാൻ കാലാനുസൃതമായി കെ.ഇ.ആർ പരിഷ്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുമ്പോൾ പല നിയമനങ്ങളും പരിഷ്കരിക്കേണ്ടതുണ്ട്. അതിനു വേണ്ട നടപടി സ്വീകരിക്കും. എല്ലാ ഒഴിവുകളും കൃത്യമായി റിപ്പോർട്ട് ചെയ്യണം. അല്ലാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |