ബീജിംഗ്: വടക്ക് പടിഞ്ഞാറൻ ചൈനയിലെ ഷിൻജിയാംഗ് മേഖലയിൽ ഏർപ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം. കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതൽ ലോക്‌ഡൗണുകളും മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടും വീണ്ടും കേസുകൾ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് ജനങ്ങൾ തെരുവിലിറങ്ങിയത്.
ലോക്‌ഡൗൺ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി ഉറുംചി നഗരത്തിൽ ജനങ്ങൾ പ്രതിഷേധിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയ പ്രദേശങ്ങളിലൊന്നാണ് ഷിൻജിയാംഗ്. ഉറുംചിയിലെ ഏകദേശം 40 ലക്ഷത്തോളം ജനങ്ങൾ 100 ദിവസത്തോളമായി വീടിന് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്.
കഴിഞ്ഞ ദിവസം ഇവിടുത്തെ ഒരു ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 10 പേർ കൊല്ലപ്പെട്ടതോടെയാണ് ജനരോഷം മറനീക്കി പുറത്തെത്തിയത്. കെട്ടിടം ഭാഗിക ലോക്ക്ഡൗണിലായിരുന്നതിനാൽ താമസക്കാർക്ക് കൃത്യസമയത്ത് പുറത്തുകടക്കാനായില്ലെന്നാണ് ആരോപണം. എന്നാൽ ചൈനീസ് അധികൃതർ ഇത് തള്ളി. കഴിഞ്ഞ രണ്ട് ദിവസമായി നൂറോളം പുതിയ കൊവിഡ് കേസുകളാണ് ഉറുംചിയിൽ റിപ്പോർട്ട് ചെയ്തത്.
അതേ സമയം, ഷിൻജിയാംഗിൽ മാസങ്ങളായി തുടരുന്ന നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി ഇളവ് ചെയ്യുമെന്ന് ചൈനീസ് അധികൃതർ അറിയിച്ചു. വ്യാപനശേഷി കുറഞ്ഞ പ്രദേശങ്ങളായി തിരിച്ചാകും ഇളവുകൾ. എന്നാൽ ഇളവുകൾ എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല.
കേസുകൾ ഉയരുന്നു
ചൈനയിൽ കൊവിഡ് കേസുകൾ ദിനംപ്രതി ഉയരുന്നു. വെള്ളിയാഴ്ച രാജ്യത്ത് 35,183 കേസുകൾ സ്ഥിരീകരിച്ചതായും ഇതിൽ 31,709 പേർക്ക് രോഗലക്ഷണങ്ങളില്ലെന്നും നാഷണൽ ഹെൽത്ത് കമ്മിഷൻ ഇന്നലെ അറിയിച്ചു. അതേ സമയം, മരണ സംഖ്യ 5,232 ആയി തുടരുകയാണ്. തുടർച്ചയായി ഇത് മൂന്നാം ദിനമാണ് രാജ്യത്തെ കൊവിഡ് കേസുകൾ 30,000 കടക്കുന്നത്. വെള്ളിയാഴ്ച വരെ ലക്ഷണങ്ങളോട് കൂടിയ 304,093 ആക്ടീവ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ചോംഗ്‌ക്വിങ്ങ്, ഗ്വാങ്ങ്‌ഷൂ നഗരങ്ങൾ ഹോട്ട്‌സ്പോട്ടുകളായി തുടരുന്നു. തലസ്ഥാനമായ ബീജിംഗിൽ 2,595 കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |