ഹാമിൽടൺ: ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിലെ രണ്ടാം ഏകദിനം ഇന്ന് കടുത്ത മഴയിൽ മുങ്ങി ഉപേക്ഷിച്ചിരുന്നു. മത്സരത്തിൽ 13 ഓവറിൽ ഇന്ത്യ 89 റൺസ് നേടി നിൽക്കുമ്പോഴാണ് മഴ വില്ലനായി വന്നത്. മത്സരം ഫലമില്ലാതെ പോയെങ്കിലും ഇന്നത്തെ ടീം സെലക്ഷനെക്കുറിച്ച് കടുത്ത വിമർശനമാണ് ക്രിക്കറ്റ് ആരാധകർ ഉയർത്തിയത്. ആറാമതൊരു ബൗളർ വേണമെന്നതിനാൽ സഞ്ജു സാംസണെ മാറ്റി ദീപക് ഹൂഡയ്‌ക്ക് അവസരം നൽകിയെന്നാണ് നായകൻ ശിഖർ ധവാൻ പറഞ്ഞത്. ഇതിനായി മികച്ച ഫോമിലുളള മലയാളി താരം സഞ്ജു സാംസണിനെ ബെഞ്ചിലിരുത്തിയത് പക്ഷെ ആരാധകർക്ക് തീരെ ഇഷ്‌ടമായില്ല. ഫോമിലല്ലാത്ത റിഷഭ് പന്ത് ടീമിലുണ്ടുതാനും. ഇതോടെ ആരാധകരിൽ രോഷം അണപൊട്ടി. ബിസിസിഐയ്‌ക്കെതിരെ കടുത്ത വാക്കുകളോടെയാണ് ആരാധകർ പ്രതികരിച്ചത്.
its tough to be sanju samson, justice for sanju samson എന്നിങ്ങനെ ഹാഷ്‌ടാഗ് ക്യാമ്പെയിനുകളും സമൂഹമാദ്ധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. ന്യൂസിലാൻഡ് പര്യടനത്തിനുളള ടി20, ഏകദിന ടീമുകളിൽ സഞ്ജു ഇടംപിടിച്ചെങ്കിലും ആദ്യ ഏകദിനത്തിൽ മാത്രമാണ് കളിക്കാനായത്. 38 പന്തിൽ സഞ്ജു 36 റൺസും നേടിയിരുന്നു. മത്സരം ഇന്ത്യ പരാജയപ്പെടുകയായിരുന്നു. അഞ്ച് ബൗളർമാരുണ്ടായിട്ടും പരാജയപ്പെട്ടതോടെയാണ് രണ്ടാം ഏകദിനത്തിൽ ആറാമത് ബൗളറായി ഹുഡയെയും ടീം ഇന്ന് ഉൾപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |