കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കുമെന്ന് പറഞ്ഞ അദ്ദേഹം ധൈര്യമുണ്ടെങ്കിൽ തടയാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു. നിയമപരമായ രേഖകളുള്ള ഒരാളുടെയും പൗരത്വം എടുത്തുകളയാൻ സി.എ.എ നിർദ്ദേശിക്കുന്നില്ല. അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ട കുടിയേറ്റക്കാർക്കും ബംഗാളിലെ മതുവ സമുദായാംഗങ്ങൾക്കും പൗരത്വം നൽകാൻ സി.എ.എ സഹായിക്കും. നിയമം സംസ്ഥാനത്ത് തീർച്ചയായും നടപ്പാക്കുമെന്നും ധൈര്യമുണ്ടെങ്കിൽ മുഖ്യമന്ത്രി അത് തടഞ്ഞ് നോക്കാനും അധികാരി പറഞ്ഞു.
ബംഗാളിൽ സി.എ.എ യാഥാർത്ഥ്യമാകുമെന്നും ലക്ഷ്യം സാക്ഷാത്കരിക്കാൻ നരേന്ദ്ര മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രമന്ത്രിയും ബൊംഗൗൺ ബി.ജെ.പി എം.പിയുമായ ശന്തനു ഠാക്കൂർ പറഞ്ഞു. 2024ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി സി.എ.എ കാർഡ് ഉപയോഗിച്ച് കളിക്കുകയാണെന്നും എന്നാൽ അതിനൊരിക്കലും അനുവദിക്കില്ലെന്നും ബംഗാൾ മന്ത്രി ഫിർഹാദ് ഹക്കിം പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |