രാജ്യം വളരെയധികം പാശ്ചാത്യവത്കരിക്കപ്പെട്ടെന്നും ഇന്ത്യൻ സ്ത്രീകൾ വിവാഹവേളയിൽപോലും പരമ്പരാഗത വസ്ത്രങ്ങൾ ഒഴിവാക്കി പാശ്ചാത്യവസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നുവെന്നും വിഖ്യാത നടി ആശാ പരേഖ്. തടിച്ച സ്ത്രീകൾ പോലും പാശ്ചാത്യവസ്ത്രങ്ങൾ ധരിക്കുന്നുവെന്നും അവർ കുറ്റപ്പെടുത്തി. ഗോവയിൽ നടക്കുന്ന 53ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സംസാരിക്കവേയായിരുന്നു വിവാദ പരാമർശം. 2020ലെ ദാദ സാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയതായിരുന്നു നടി.
'എല്ലാം മാറി. ഇന്ന് നിർമിക്കുന്ന സിനിമകൾ പോലും. നമ്മൾ വളരെയധികം പാശ്ചാത്യവത്കരിക്കപ്പെട്ടു. സ്‌ത്രീകൾ വിവാഹചടങ്ങുകൾക്ക് ഗൗൺ ധരിച്ചുവരുന്നു. നമുക്ക് ഘാഘരാ- ചോളി, സൽവാർ- കമ്മീസ്, സാരി തുടങ്ങിയ വസ്ത്രങ്ങളുണ്ട്. നിങ്ങൾ അവ ധരിക്കൂ. എന്തുകൊണ്ടാണ് നിങ്ങൾ അവ ധരിക്കാത്തത്? സ്ക്രീനിൽ കാണുന്ന നായികമാരെ അനുകരിക്കാൻ ശ്രമിക്കുകയാണവർ. വണ്ണമുള്ളവരായാലും അല്ലെങ്കിലും അതുതന്നെ ധരിക്കുമെന്ന് ശഠിക്കുന്നു. തടിച്ച സ്ത്രീകൾ പോലും പാശ്ചാത്യവസ്ത്രങ്ങൾ തനിക്ക് യോജിക്കുമോയെന്ന് ചിന്തിക്കുന്നില്ല. ഇത്തരം പാശ്ചാത്യവത്കരണം കാണുമ്പോൾ ദുഃഖം തോന്നുന്നു. നമുക്ക് മഹത്തായ സംസ്‌കാരമുണ്ട്, നൃത്തമുണ്ട്, സംഗീതമുണ്ട്, എന്നാലും എല്ലാവരും പോപ് സംഗീതത്തിന്റെ പുറകേയാണ്'; പരിപാടിയിൽ സംസാരിക്കവേ ആശാ പരേഖ് പറഞ്ഞു.
ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ആശാ പരേഖ്. 60കളിലെയും 70കളിലെയും ഏറ്റവും മികച്ച നായിക. അക്കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയിരുന്ന നായികയും ആശാ പരേഖായിരുന്നു. പത്താം വയസിൽ ബാലതാരമായി സിനിമയിലെത്തിയ താരം നിരവധി ഹിന്ദി-ഗുജറാത്തി- പഞ്ചാബി സിനിമകളുടെ ഭാഗമായി. 1992ൽ രാജ്യം അവരെ പദ്മശ്രീ നൽകി ആദരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |