തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തന സാങ്കേതികത സംബന്ധിച്ച് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) സംഘടിപ്പിക്കുന്ന വിദഗ്ദ്ധ സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മുഖ്യമന്ത്രിയ്ക്ക് പകരമായി ധനമന്ത്രി കെ എൻ ബാലഗോപാൽ സെമിനാർ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ ഇന്ന് രാവിലെ 10നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രി അഹമ്മദ് ദേവർകോവിലാണ് സെമിനാറിന്റെ അദ്ധ്യക്ഷൻ. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്‌ദുറഹ്‌മാൻ, ആന്റണി രാജു, ജി ആർ അനിൽ,വിസിൽ എം ഡി ഗോപാലകൃഷ്‌ണൻ, തുറമുഖ വകുപ്പ് സെക്രട്ടറി കെ ബിജു, വിസിൽ സി ഇ ഒ ഡോ ജയകുമാർ തുടങ്ങിയവർ സംസാരിക്കും. അതേസമയം, ചടങ്ങിൽ ശശി തരൂർ എം പി പങ്കെടുക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. പരിപാടിയിലേയ്ക്ക് ശശി തരൂരിനെ ക്ഷണിച്ചിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കുന്നത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷൻ ടെക്നോളജിയിലെ മുൻ ശാസ്ത്രജ്ഞൻ രാജേഷ് പി ആർ, ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രാഫിയിലെ ഓഷൻ എൻജിനിയറിംഗ് വിഭാഗത്തിലെ മുൻ തലവൻ ഡോ പി ചന്ദ്രമോഹൻ, നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ മറൈൻ ജിയോസയൻസ് ഗ്രൂപ്പ് മേധാവി ഡോ എൽ ഷീല നായർ, ചെന്നൈ ഐ ഐ ടി ഓഷൻ എൻജിനിയറിംഗ് വിഭാഗത്തിലെ പ്രൊഫസർ ഡോ എസ് എ സന്നസിരാജ്, ഖരഗ്പൂർ ഐ ഐ ടിയിലെ ഓഷൻ എൻജിനിയറിംഗ് ആൻഡ് നേവൽ ആർക്കിടെക്‌ടർ വിഭാഗം പ്രൊഫസർ ഡോ പ്രസാദ് കുമാർ ഭാസ്‌കരൻ, ഇ എസ് ജി സ്പെഷ്യലിസ്റ്റ് സി വി സുന്ദരരാജൻ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. ക്യാപ്പിറ്റൽ റീജിയൻ ഡെവലപ്മെന്റ് മുൻ സ്പെഷ്യൽ ഓഫീസറും മുൻ അഡിഷണൽ ചീഫ് സെക്രട്ടറിയുമായ ബാലകൃഷ്‌ണൻ പാനൽ ചർച്ചയുടെ മോഡറേറ്ററായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |