തിരുവനന്തപുരം: റവന്യു വകുപ്പിന് കീറാമുട്ടിയായിരുന്ന വസ്തുതരംമാറ്റ അപേക്ഷ തീർപ്പാക്കലിനായി തുടങ്ങിയ പ്രത്യേക യജ്ഞത്തിന്റെ ആദ്യഘട്ടം ഇന്ന് അവസാനിക്കും. നവംബർ 30ന് അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നതിനെ തുടർന്നാണിത്. എങ്കിലും 11,938 കടലാസ് അപേക്ഷകൾ കൂടി തീർപ്പാക്കാനുണ്ട്. അധിക ജീവനക്കാരെ നിയോഗിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തീർപ്പാക്കും. ഫോർട്ട് കൊച്ചിയിലാണ് കൂടുതൽ ശേഷിക്കുന്നത്. ഓൺലൈൻ അപേക്ഷകളുടെ തീർപ്പാക്കലാണ് അടുത്ത ഘട്ടം.
ഒന്നര ലക്ഷത്തോളം അപേക്ഷകൾ തീർപ്പാവാതെ കിടക്കുന്നതിനെക്കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് കഴിഞ്ഞ മാർച്ചിൽ പ്രത്യേക പദ്ധതി ആവിഷ്കരിച്ചത്. ഇടുക്കി ആർ.ഡി.ഒ ഓഫീസ് പരിധിയിൽ 100 ശതമാനമാണ് തീർപ്പാക്കൽ. 10 ആർ.ഡി.ഒ ഓഫീസുകളിൽ 99 ശതമാനം കഴിഞ്ഞു.
പ്രത്യേക പദ്ധതി തുടങ്ങിയശേഷം വസ്തു തരംമാറ്റത്തിലൂടെ 198.58 കോടി സർക്കാരിന് ലഭിച്ചു. 2018 മുതൽ ഇതുവരെ കിട്ടിയത് 900 കോടിയോളം രൂപ. നേരത്തെയുള്ള കണക്കുപ്രകാരം 2,06,954 അപേക്ഷകളാണ് ലഭിച്ചത്. കോഴിക്കോട്, നെടുമങ്ങാട്, ചെങ്ങന്നൂർ ആർ.ഡി.ഒ ഓഫീസുകളുടെ പരിധിയിൽ നമ്പരിടാതെ പരിശോധനയ്ക്ക് വില്ലേജ് ഓഫീസുകളിലേക്ക് അയച്ച അപേക്ഷകൾ കൂടി ചേർന്നതോടെ 2,12,169 ആയി. ഇതിൽ 2,00,231 അപേക്ഷകളാണ് കഴിഞ്ഞ 26 വരെ തീർപ്പാക്കിയത്.
അതേസമയം, ഓൺലൈൻ അപേക്ഷകൾ കുന്നുകൂടുകയാണ്. 1,70,982 എണ്ണമാണ് ലഭിച്ചത്. തീർപ്പാക്കിയത് 12,536. തീർപ്പാക്കലിന് താത്കാലികാടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരുടെ സേവനം ആറുമാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. വാടകയ്ക്കെടുത്ത വാഹനങ്ങളും ആറുമാസം കൂടി അനുവദിക്കും. ഇക്കാലയളവിൽ ഓൺലൈൻ അപേക്ഷകളുടെ തീർപ്പാക്കലും പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
കടലാസ്
അപേക്ഷകൾ
2,12,169
ആകെ ലഭിച്ചത്
2,00, 231
തീർപ്പായത്
11,938
ശേഷിക്കുന്നത്
ഓൺലൈൻ
അപേക്ഷകൾ
1,70,982
ആകെ കിട്ടിയത്
12,536
തീർപ്പായത്
1,58,446
തീർക്കാനുള്ളത്
ആകെ വരുമാനം
198.58 കോടി
(യജ്ഞം തുടങ്ങിയ ശേഷം)
''ഫോർട്ട് കൊച്ചി അടക്കം ചുരുക്കം ആർ.ഡി.ഒ ഓഫീസുകളിലാണ് കുറെ അപേക്ഷകൾ ശേഷിക്കുന്നത്. അധികജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം തീർപ്പാവും.
-കെ.രാജൻ,
റവന്യു മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |