കൊച്ചി: സാങ്കേതിക സർവകലാശാലയിലെ താത്കാലിക വി.സിയുടെ പേരിലുള്ള തർക്കം വിദ്യാർത്ഥികളെ ഉപദ്രവിക്കുന്ന തലത്തിലേക്ക് മാറരുതെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്.
വി.സിയുടെ താത്കാലിക ചുമതലയുണ്ടെങ്കിലും ഓഫീസിലേക്ക് പ്രവേശിക്കുന്നതു തടഞ്ഞ് അമ്പതോളം പേർ ഓഫീസിനു മുന്നിൽ ഇരിക്കുന്നുണ്ടെന്നും, 400 ഫയലുകൾ നോക്കാനുണ്ടെന്നും ഡോ. സിസ വ്യക്തമാക്കിയിരുന്നു. താത്കാലിക വി.സി ഫയലുകൾ നോക്കിയിട്ടില്ലെന്ന് സർവകലാശാലയും വ്യക്തമാക്കി. ഇതാണ് കോടതി ഭയപ്പെട്ടിരുന്നതെന്നും, അധികൃതർ തമ്മിലുള്ള തർക്കം വിദ്യാർത്ഥികളെ ദുരിതത്തിലാക്കുന്ന അവസ്ഥയിലെത്തരുതെന്നും ഹൈക്കോടതി പറഞ്ഞു.
സർവകലാശാലകളുടെ പ്രാധാന്യവും ലക്ഷ്യവും കുറച്ചു കാണരുത്. ഭരണപരമായി ഉന്നത സ്ഥാനത്തുള്ള രണ്ട് അതോറിറ്റികൾ തമ്മിലുള്ള തർക്കം വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനുമുണ്ടാക്കുന്ന പ്രത്യാഘാതം എന്താണെന്ന് വിലയിരുത്തണം. സംസ്ഥാനത്തെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഈ സർവകലാശാലയ്ക്കു കീഴിലാണ്. ഇവിടെയുള്ള വിദ്യാർത്ഥികളെ തർക്കങ്ങളും പ്രശ്നങ്ങളും ബാധിക്കരുത്. എത്രയും പെട്ടെന്ന് പുതിയ വി.സിയെ നിയമിക്കാൻ ബന്ധപ്പെട്ടവരോട് കോടതി അഭ്യർത്ഥിക്കുകയാണ്. മെഡിക്കൽ സർവകലാശാല കഴിഞ്ഞാൽ ഏറെ പ്രാധാന്യമുള്ള സർവകലാശാലയാണിത്. ഇത്തരം സ്ഥാപനങ്ങളുടെ കീർത്തി അന്താരാഷ്ട്ര മേഖലയിൽ ഇവിടെ നിന്നുള്ള വിദ്യാർത്ഥികൾ നേടുന്ന വിജയത്തിന്റെ അടിസ്ഥാനത്തിലാണ് നിലനിൽക്കുന്നത്. ആ സത്കീർത്തിയെ തർക്കങ്ങൾ ബാധിക്കരുത് - ഹൈക്കോടതി ഓർമ്മപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |