കൊച്ചി: സാങ്കേതിക സർവകലാശാലാ വി.സിയായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ, ഇവരുടെ ശുപാർശ പ്രകാരം പ്രോ വി.സിയായി ഡോ. അയൂബിനെ നിയമിച്ച നടപടിയും സംശയ നിഴലിലായി. താത്കാലിക വി.സിയുടെ നിയമനവുമായി ബന്ധപ്പെട്ട വിധിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യത്തിൽ ചില സൂചനകൾ നൽകിയിട്ടുണ്ട്.
വി.സിയുടെ ശുപാർശ പ്രകാരം സിൻഡിക്കേറ്റാണ് പ്രോ വി.സിയെ നിയമിക്കുന്നത്. വി.സിയുടെ കാലാവധി കഴിയുന്നതിനൊപ്പം പ്രോ വി.സിയുടേതും കഴിയുമെന്നാണ് സർവകലാശാലാ നിയമത്തിൽ പറയുന്നത്. ഡോ. എം.എസ്. രാജശ്രീയെ വി.സിയായി നിയമിക്കുന്നതിനുള്ള ആദ്യ നടപടി തന്നെ അസാധുവാണെന്ന് സുപ്രീം കോടതിയുടെ വിധി പറയുന്നു. ആ നിലയ്ക്ക് രാജശ്രീ വി.സിയുടെ പദവി വഹിച്ചിരുന്നില്ലെന്ന് വിലയിരുത്തണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതിനാൽ പ്രോ വി.സിക്കും തുടരാനാവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. സുപ്രീം കോടതി വിധിയിലെ വാക്കുകളെ ഗൗരവത്തിലെടുത്താണിതു പറയുന്നത്. ഹർജിയിലെ തർക്ക വിഷയം ഇതല്ലാത്തതിനാൽ കൂടുതൽ പറയുന്നില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |