തിരുവനന്തപുരം: സർവകലാശാലകളുമായി ബന്ധപ്പെട്ട് ഗവർണറുടെ നിലപാടിന് വിരുദ്ധമായി നിയമ പോരാട്ടത്തിനിറങ്ങിയ സർക്കാരിന് കോടതിയിൽ നിന്ന് നാലാം തിരിച്ചടി. സാങ്കേതിക സർവകലാശാലയുടെ താത്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടിയാണ് ഇന്നലെ ഹൈക്കോടതി ശരിവച്ചത്.
താല്ക്കാലിക വി.സിയെ പ്രവർത്തിക്കാൻ അനുവദിക്കാതെയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാതെയും യൂണിവേഴ്സിറ്റിയിൽ സർക്കാരും ഉദ്യോഗസ്ഥരും സൃഷ്ടിച്ച പ്രതിസന്ധിയാണ് ഇതോടെ ഒഴിയുന്നത്. പുതിയ വി.സിയെ കഴിയുമെങ്കിൽ രണ്ടോ മൂന്നോ മാസത്തിനുള്ളിൽ നിയമിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഡോ. സിസയ്ക്ക് യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതകളുണ്ടെന്നും ഇക്കാര്യത്തിൽ ചാൻസലർ കൂടിയായ ഗവർണറുടെ നടപടിയിൽ തെറ്റില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിയമനത്തിനെതിരെ സർക്കാർ നൽകിയ ഹർജി തള്ളിയത്.
സാങ്കേതിക സർവകലാശാലയിൽ എൻിജിനിയറിംഗ് വിജയിച്ച 8114 വിദ്യാർത്ഥികൾ ബിരുദ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ച് കാത്തിരിക്കുമ്പോൾ, താത്കാലിക വി.സി ഡോ. സിസാ തോമസിനെ ബഹിഷ്കരിക്കുകയായിരുന്നു സർക്കാർ. ഓഫീസിലെത്തിയിട്ടും സിസാ തോമസിനെ കാണാൻ മന്ത്രി ബിന്ദുവും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും തയ്യാറായിരുന്നില്ല. വി.സിയെ ഓഫീസിൽ കടക്കാനോ, രജിസ്റ്ററിൽ ഒപ്പിട്ട് ചുമതലയേൽക്കാനോ അനുവദിക്കാതെ യൂണിയനുകളും വിദ്യാർത്ഥി സംഘടനകളും പ്രതിഷേധം തീർത്തു.ബിരുദ സർട്ടിഫിക്കറ്റിനായും പരീക്ഷാ ഫലത്തിനായുമുള്ള വിദ്യാർത്ഥികളുടെ അപേക്ഷകളുടെ വിവരങ്ങൾ സിസ തോമസ് ആവശ്യപ്പെട്ടിട്ടും നൽകിയില്ല. സർട്ടിഫിക്കറ്റുകളിൽ ഒപ്പു വയ്ക്കാനുള്ള ഡിജിറ്റൽ സിഗ്നേച്ചർ തയ്യാറാക്കിയില്ല. വി.സിയുടെ സോഫ്‌റ്റ്‌വെയറിന്റെ പാസ്‌വേർഡ് നൽകിയെങ്കിലും ഒരു വിവരവും കാണാനാവാത്ത രീതിയിലാക്കിയിരുന്നു. സുപ്രീംകോടതി പുറത്താക്കിയ എം.എസ്. രാജശ്രീ അവസാന ദിവസം ഒപ്പിട്ട 500 ബിരുദ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി പുതിയത് നൽകാൻ ഒരു ദിവസം കൊണ്ട് കഴിയുമായിരുന്നിട്ടും ഉദ്യോഗസ്ഥർ സമ്മതിച്ചില്ല.
തിരിച്ചടികൾ
1.സാങ്കേതിക സർവകലാശാലയിൽ വി.സിയായിരുന്ന ഡോ.എം.എസ്. രാജശ്രീയുടെ നിയമനത്തെ ന്യായീകരിച്ചെങ്കിലും സുപ്രീംകോടതി പുറത്താക്കി
2. ഫിഷറീസ് സർവകലാശാലയിൽ വി.സിയായിരുന്ന ഡോ. റിജി ജോണിനെ അനുകൂലിച്ചെങ്കിലും ഹൈക്കോടതി പുറത്താക്കി
3. കോടതി അയോഗ്യയെന്ന് വിധിച്ചതോടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയാ വർഗീസിനെ കണ്ണൂരിൽ അസോ.പ്രൊഫസറാക്കാനുള്ള നീക്കം പാളി
ഇന്നുമുണ്ട് കേസ്
എട്ട് വി.സിമാരെ പുറത്താക്കാനുള്ള ഗവർണറുടെ നോട്ടീസിലും വി.സിമാർക്ക് ഒപ്പമാണ് സർക്കാർ. ഇതിനെതിരെയുള്ള വി.സിമാരുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |