■കണ്ടെത്തിയത് വിജിലൻസിന്റെ ഓപ്പറേഷൻ പ്രിസർവേഷനിൽ
തിരുവനന്തപുരം: ഭൂമി തരംമാറ്റുന്നതിലെ അഴിമതി കണ്ടെത്താൻ റവന്യൂ ഡിവിഷണൽ ഓഫീസുകൾ കേന്ദ്രീകരിച്ച് വിജിലൻസ് നടത്തിയ 'ഓപ്പറേഷൻ പ്രിസർവേഷൻ' മിന്നൽ പരിശോധനകളിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.
നീർത്തട – തണ്ണീർതട സംരക്ഷണ നിയമം അട്ടിമറിച്ച് വ്യാപകമായി നിലം നികത്തി വ്യാപാര സമുച്ചയങ്ങൾ നിർമ്മിക്കുന്നെന്ന വിവരത്തെതുടർന്നായിരുന്നു റെയ്ഡ്. വീടു വയ്ക്കാൻ മറ്റ് സ്ഥലമില്ലെങ്കിൽ പഞ്ചായത്ത് പരിധിയിൽ 10 സെന്റും, മുൻസിപ്പാലിറ്റി, കോർപറേഷൻ പരിധിയിൽ 5 സെന്റും തരംമാറ്റാമെന്ന ഇളവാണ് ദുരുപയോഗപ്പെടുത്തുന്നത്.
സംസ്ഥാന വ്യാപകമായി 22 റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ ഇന്നലെ നടന്ന മിന്നൽ പരിശോധനയിൽ,അനധികൃതമായി നിലം നികത്തി നിർമ്മിച്ച 51 കെട്ടിടങ്ങൾ കണ്ടെത്തി. തരംമാറ്റി ഉത്തരവ് നൽകിയ റവന്യൂ ഡിവിഷണൽ ഓഫീസിലും അനുബന്ധ കൃഷി ഓഫീസിലും പഞ്ചായത്തിലും ഫയൽ പരിശോധന നടത്തുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
കണ്ടെത്തിയ
ക്രമക്കേടുകൾ:
■കൊല്ലം പട്ടാഴിയിൽ വയൽ നികത്തിയ 15 സെന്റ് ഭൂമിയിൽ ഹോട്ടൽ നിർമ്മിച്ച് പ്രവർത്തിക്കുന്നു.
■കാസർകോട് വല്ല വില്ലജിലെ ആദിക്കരയിൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട 50 സെന്റ് സ്ഥലം കൃഷി ഓഫീസറുടെ എതിർപ്പ് മറികടന്ന് കര ഭൂമിയാക്കി കാഞ്ഞങ്ങാട് ആർ.ഡി.ഒ മാറ്റി നൽകി.
■കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതും അടുത്ത കാലത്ത് നികത്തിയതുമായ നാലു പ്ലോട്ടുകൾ കരഭൂമിയായി മാറ്റി.
■വയനാട് പനമരത്ത് 17 സെന്റ് വയൽ ഭൂമി മാനന്തവാടി ആർ.ഡി.ഒ കര ഭൂമിയാക്കി മാറ്റി നൽകി.
അഴിമതി സംബന്ധിച്ച വിവരങ്ങൾ ടോൾഫ്രീ നമ്പറായ 1064, വാട്സ് ആപ് നമ്പറുകളായ 8592900900, 9447789100 എന്നിവയിൽ അറിയിക്കണമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |