കൊണ്ടോട്ടി : ഭർത്താവിനെ കാമുകനുമായി ചേർന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതി താനൂർ സ്വദേശി സൗജത്തിനെ(30) കൊണ്ടോട്ടിക്കടുത്ത് വലിയപറമ്പ് ആലക്കപറമ്പിലെ ക്വാർട്ടേഴ്സിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു. ഭർത്താവിനെ കൊന്ന കേസിൽ ഇവർക്കൊപ്പം കൂട്ടുപ്രതിയായ കാമുകൻ ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ നിലയിലും കണ്ടെത്തിയിട്ടുണ്ട്.
ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സൗജത്തിന്റേത് കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഏഴ് മാസത്തോളമായി സൗജത്ത് കാമുകനെ വിട്ട് മറ്റൊരാൾക്കൊപ്പം ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്നു. സംഭവദിവസം ഇയാൾ സ്ഥലത്തില്ലായിരുന്നു.
2018ലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. സൗജത്തും കാമുകൻ ബഷീറും ചേർന്ന് സൗജത്തിന്റെ ഭർത്താവായ താനൂർ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡിൽ മണലിപ്പുഴയിൽ താമസക്കാരനുമായ മത്സ്യത്തൊഴിലാളി പൗറകത്ത് കമ്മുവിന്റെ മകന്‍ സവാദിനെയാണ് (40) കൊലപ്പെടുത്തിയത്. മകൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ തലയ്ക്കടിച്ച ശേഷം മരണം ഉറപ്പുവരുത്താൻ കഴുത്തറുക്കുകയും ചെയ്തു.
വിദേശത്തായിരുന്ന അബ്ദുള്‍ ബഷീറിനെ കൊലപാതകത്തിനായി മാത്രം രണ്ടു ദിവസത്തെ അവധിയിൽ നാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ക്രൂരകൃത്യം നടത്തിയത്. ഭർത്താവിനെ ഒഴിവാക്കി കാമുകന്റെ കൂടെ ജീവിക്കാനായിരുന്നു കൊലപാതകമെന്ന് സൗജത്ത് നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു. കേസിൽ ജാമ്യത്തിറങ്ങിയതായിരുന്നു ഇരുവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |